രാത്രിചിന്തകള്‍ക്ക് ഇരുട്ടിനേക്കാള്‍ ഇരുളിമയാണ്...
അനന്തമായ ശ്യൂന്യാകാശത്തിലൂടെ നക്ഷത്ര വെളിച്ചങ്ങള്‍ തേടി അവ പാഞ്ഞുകൊണ്ടിരിക്കുന്നു....
അനുനിമിഷം മരവിച്ചു കൊണ്ടിരിക്കുന്ന മനസ്സില്‍ ഏറെക്കാലമായി ഈ ശിശിരം.. എന്ന് മുതലായിരുന്നു സ്നേഹസാന്ത്വനങ് ങളും പരിഗണനകളും പൊഴിഞ്ഞു വീഴാന്‍ തുടങ്ങിയത് ? ഇനിയുമൊരു വസന്തകാലത്തെ വഹിക്കാനുള്ള വിധി ഈ മനസ്സിന് ഉണ്ടാകുമോ?
അനന്തമായ ശ്യൂന്യാകാശത്തിലൂടെ നക്ഷത്ര വെളിച്ചങ്ങള്‍ തേടി അവ പാഞ്ഞുകൊണ്ടിരിക്കുന്നു....
അനുനിമിഷം മരവിച്ചു കൊണ്ടിരിക്കുന്ന മനസ്സില്‍ ഏറെക്കാലമായി ഈ ശിശിരം.. എന്ന് മുതലായിരുന്നു സ്നേഹസാന്ത്വനങ്
ഇന്ന് ചെറുകിളികള്‍ പോലും കൂടുകൂട്ടാന്‍ മടിയ്ക്കുന്ന ഈ പൂങ്കാവനത്തിനു പറയാന്‍ പൂക്കളുടെ പൊട്ടിച്ചിരികള്‍ നിലയ്ക്കാത്ത ത്രസിപ്പിക്കുന്ന വസന്തകാലങ്ങളുടെ ഒരുപാട് കഥകളുണ്ട്.
എവിടെയായിരുന്നു പിഴവ് പറ്റിയത്? വസന്തത്തിനു അകന്നു പോകാനുള്ള വഴികള്‍ സൃഷ്ടിച്ചത് ആരായിരിക്കും? പൂക്കളോടും കിളികളോടും എനിക്കുണ്ടായിരുന്ന അമിത വാത്സല്യം ആരിലാണ് ആശങ്ക ഉളവാക്കിയിരിക്കുക. പുഞ്ചിരിക്കുന്ന പൂക്കളില്‍ വഞ്ചനയുടെ ലാഞ്ചന കാണാന്‍ എനിക്ക് കഴുയുമായിരുന്നില്ലല്ലോ. അവിടെയായിരിക്കണം എനിക്ക് പിഴച്ചത്.
എന്നിലെ വസന്തശോഭ കവര്‍ന്നെടുത്തു കടന്നുകളയാന്‍ മാത്രം ഞാന്‍ ഒരിക്കലും അവരെ വേദനിപ്പിച്ചിട്ടില്ലല്ലോ. പിന്നേയും എനിക്ക് ദുഃഖങ്ങള്‍ സമ്മാനിക്കാന്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ലാളിച്ചിരുന്ന കുഞ്ഞുപൂക്കള്‍ക്ക് വരെ എങ്ങനെ സാധിച്ചു? ജീവിതം ഒരു പ്രഹേളികയാണെന്ന് പറയുന്നത് എത്ര സത്യം! നമ്മുടെ വരുതിയിലല്ല ഒന്നും.
ദൈവമേ.. നിറം മങ്ങിയ എന്‍റെ മലര്‍വാടിയിലെ അവസാന ഇലയും കൊഴിയുന്നതിനും മുമ്പ് യാന്ത്രികമായി നിരങ്ങി നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ജീവിതം ഒന്നു തിരിച്ചെടുക്കാമോ? അല്ലാതെ ഇങ്ങനെയുള്ള ഈ ജീവിതം അര്‍ത്ഥശ്യൂന്യമല്ലേ? മരണം എന്നെ വരിയ്ക്കുന്നതില്‍ പ്രതീക്ഷകള്‍ നശിച്ച ഈ മനസ്സില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ പക്ഷേ സ്വയം മരണത്തെ വരിയ്ക്കാന്‍ എന്‍റെ മനസ്സാക്ഷി അനുവദിക്കുന്നില്ല.
ICU വിലെ അരണ്ട വെളിച്ചത്തില്‍ മരണത്തോട് സംവാദം തുടങ്ങിയിട്ട് ഇന്നേക്ക് നാലാം ദിവസമായിരിക്കുന്നു.
അതാ.. ഞാന്‍ ആകാശത്തിലേക്ക് ഉയരുന്നു.. താര സമൂഹങ്ങളെ പിന്തള്ളിക്കൊണ്ട് ഞാന്‍ ശയിക്കുന്ന സ്വര്‍ണ്ണ മഞ്ചം നിത്യവസന്തത്തിന്‍റെ പൂങ്കാവനത്തിലേക്ക് ഇതാ എത്തിയിരിക്കുന്നു..
"നിന്നെ എന്‍റെ ഈ പൂങ്കാവനത്തിലെ ഒരു മനോഹര പുഷ്പ്പമാക്കുന്നതിനും മുമ്പ് ഞാന്‍ നിന്നോട് ചിലത് ആരായട്ടെ?" ആകാശത്തില്‍ നിന്നും ഉയര്‍ന്നു കേട്ട ആ അശരീരി കേട്ട് ഞാന്‍ ഭവ്യതയോടെ കൈകൂപ്പി നിന്നു.
"ജീവിതത്തിലെ നിറങ്ങള്‍ നഷ്ടപ്പെട്ടു എന്ന് നീയെന്നോട് പരാതി പറയുന്നതെന്തു കൊണ്ട്?"
"ദൈവമേ, എന്നെ സദാ അവഗണിക്കുകയും പഴി ചാരുകയും ചെയ്യുന്ന ഈ സമൂഹത്തിലുള്ള വ്യര്‍ത്ഥമായ ജീവിതം എന്നില്‍ മടുപ്പുളവാക്കുന്നു. ഓജസ്സ് നഷ്ടപ്പെട്ട എന്നെ പ്രതിഷ്ഠിക്കാന്‍ തയ്യാറുള്ള ഒരു ഹൃദയം പോലും ഞാന്‍ ഇവിടെ കാണുന്നില്ല. സ്വാര്‍ത്ഥതയില്‍ നിന്നും പുറപ്പെടുന്ന പുച്ഛങ്ങളും പരിഹാസ ശരങ്ങളും ഇനിയും നേരിടാനുള്ള ശക്തി എന്‍റെ മനസ്സിനില്ലാ."
"മകളേ, മനസ്സിലെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന കേവലം തെറ്റിദ്ധാരണകളും വിഭ്രാന്തികളുമാണത്.. നീ കരുതുന്നത് പോലെ നിന്‍റെ ജീവിതത്തിനു നിറഭേദങ്ങള്‍ ഒരിക്കലും സംഭവിച്ചിട്ടില്ല. അതാ നോക്കൂ നിന്‍റെ ഉയിരിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിന്‍റെ ആളുകളെ"
പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ വെള്ളിത്തിരയില്‍ ഞാന്‍ ആകാംക്ഷയോടെ നോക്കി...
എന്‍റെ കുട്ടിയെ രക്ഷിക്കണേ എന്നു അലമുറയിട്ടു കരഞ്ഞുകൊണ്ട് അമ്മയും സഹോദരങ്ങളും. വഴിപാടുകള്‍ നേര്‍ന്നു കൊണ്ട് ദൈവസന്നിധിയില്‍ കൈക്കൂപ്പി പ്രാര്‍ത്ഥിക്കുന്ന കൂട്ടുകാര്‍, മ്ലാനത മുറ്റിയ മുഖവുമായി ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, വേവലാതിയോടെ വിവരങ്ങള്‍ തിരക്കി പരക്കം പായുന്ന അയല്‍പ്പക്കക്കാരും ബന്ധുക്കളും.. സുഖവിവരങ്ങള്‍ അന്വേഷിച്ചു കൊണ്ട് ഇന്‍ബോക്സില്‍ നിറഞ്ഞിരിക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ ആയിരക്കണക്കിന് മെയിലുകള്‍!
എല്ലാം കണ്ടു അമ്പരന്നു ഞാന്‍ നിന്നു....
"ഇനി പറയൂ.. നിന്‍റെ ജീവനുവേണ്ടിയുള്ള ഇത്രയും പേരുടെ പ്രാര്‍ത്ഥനകള്‍ അവഗണിച്ചു കൊണ്ട് നിന്നെ ഈ പൂങ്കാവനത്തിലെ നിത്യപുഷ്പ്പമായി വാഴിക്കാന്‍ എനിക്ക് സാധിക്കുമോ? എങ്കിലും എന്‍റെ പ്രിയപ്പെട്ടവളായ നിന്‍റെ അന്തിമ തീരുമാനം ഞാന്‍ നടത്തിത്തരും." വീണ്ടും അശരീരി.
"ദൈവമേ.. അങ്ങെന്റെ കണ്ണുതുറപ്പിച്ചു.. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്ന എന്‍റെ അഭ്യുദയകാംക്ഷികളുടെ ഇടമുറിയാത്ത സ്നേഹവാത്സല്യങ്ങള്‍ എന്‍റെ മനസ്സ് ആഗ്രഹിച്ചിരുന്നു. അത് എന്നിലെ അവരോടുള്ള അമിത സ്നേഹവും തിരിച്ച് അതേ നാണയത്തില്‍ ഉള്ള അമിതമായ പ്രതീക്ഷകളും കൊണ്ടായിരുന്നു എന്നെനിക്കു ഇപ്പോള്‍ മനസ്സിലായി. തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു വ്യക്തിക്ക് ഒരു വ്യക്തിയെ സദാസമയവും പരിഗണിക്കാനോ പരിചരിക്കാനോ സാദ്ധ്യമായെന്നു വരില്ല. അവരുടെ പരിമിതികളും സാഹചര്യങ്ങളും മനസ്സിലാക്കാന്‍ എന്നിലെ സ്വാര്‍ത്ഥത അനുവദിച്ചിരുന്നുമില്ല. എന്നോട് ക്ഷമിക്കേണമേ"..ഞാന്‍ മുട്ടുകുത്തി നിന്നു വാവിട്ടു കരഞ്ഞു..
"എന്‍റെ കുഞ്ഞേ.. മറ്റുള്ളവരെ വിധിക്കുന്നതിനും മുമ്പ് നമ്മിലെ ന്യൂനതകള്‍ നമ്മള്‍ കണ്ടറിയണം. സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന ഇടവഴികളിലൂടെയാണ് ഓരോ ജീവിതങ്ങളും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. തിരിച്ചു യാതൊന്നും പ്രതീക്ഷിക്കാത്ത സ്നേഹമാണ് മഹത്തരം. ഏതളവില്‍ ആയാലും നമ്മെ തേടിവരുന്ന സ്നേഹം അനുഭവിച്ചറിയാനും ദാതാക്കളെ ബഹുമാനിക്കാനും നാം തയ്യാറാവണം. നമുക്ക് ലഭിക്കുന്ന സ്നേഹത്തിന്‍റെ ഇരട്ടിയായി നമ്മള്‍ തിരിച്ചു കൊടുക്കുകയും വേണം. നമ്മിലെ നമ്മളെ നമ്മള്‍ കാണുന്നതുപോലെ മറ്റുള്ളവരിലെ അവരേയും കണ്ടു കൊണ്ട് സമാധാനത്തോടെയും സന്തോഷത്തോടേയും ജീവിക്കൂ."
മൊബൈല്‍ റിംഗ് ചെയ്യുന്ന ശബ്ദം കാതിലേക്ക് നിരന്തരം തുളച്ചു കയറുന്നു..
"ശ്ശോ.. ആരാണാവോ ഈ നേരത്ത് എന്നെ ശല്യപ്പെടുത്തുന്നത്..." കണ്ണുകള്‍ തുറക്കാതെ ആലസ്യത്തോടെ മൊബൈല്‍ തപ്പിയെടുത്തു കാതോടു ചേര്‍ത്തു.
"മീനൂ.. ഇന്ന് ഹര്‍ത്താല്‍ ആണത്രെ... ജോലിക്ക് പോകണ്ടാട്ടോ .. ഭാസ്ക്കരന്‍ സര്‍ വിളിച്ചു പറഞ്ഞതാ.. " രാഗിണിയുടെ സ്വരം.
"ങേ.. രാഗിണിയോ.. ഇത് നല്ല കഥ.. ദൈവവുമായി ചാറ്റ് ചെയ്യുന്ന നേരത്താ അവളുടെ ഒരു ഹര്‍ത്താല്‍... നന്നായി ഏതായാലും ഇന്ന് ജോലിക്ക് പോകേണ്ടല്ലോ.. ഹി ഹി ഹി "
ജാള്യതയില്‍ വിരിഞ്ഞ മന്ദസ്മിതത്തോടെ ഞാന്‍ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കയറി കണ്ണുകള്‍ ഇറുക്കിയടച്ചു.... ദൈവം ഇപ്പോഴും ഓണ്‍ലൈനില്‍ത്തന്നെ ഉണ്ടായിരിക്കുമോ ആവോ?..
------------- മീനു