Saturday 7 March 2015

വാലന്‍റൈന്‍സ് ഡേ

പ്രഭാത നമസ്ക്കാരം കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് നടക്കുമ്പോള്‍ ഗ്രേസി പെട്ടെന്നു ഓര്‍ത്തു.. ഇന്നാണല്ലോ വാലന്‍റൈന്‍ ഡേ.. മനസ്സില്‍ വിശുദ്ധമായ പ്രണയമുള്ളവര്‍ക്ക് പ്രണയാതുരമായ ഓര്‍മ്മകളെ തഴുകിയിരിക്കാനൊരു ദിവസം.... 

വയസ്സ് 55  ആയെങ്കിലും വാലന്‍റൈന്‍ ഡേ എന്ന് കേള്‍ക്കുമ്പോള്‍ ഗ്രേസിയുടെ ഓര്‍മ്മകള്‍ അവള്‍ പഠിച്ച സെയിന്‍റ് ജോസഫ്‌ കോളേജിന്റെ പടവുകള്‍ കയറി ലൈബ്രറി ഹാളിലെ അവളുടെ സ്ഥിരം ഇരിപ്പിടത്തില്‍ പോയി ഇരിക്കും. ഡെസ്ക്കില്‍ ഇനിയും മായാതെ കിടക്കുന്ന കോമ്പസ് കൊണ്ട് കുത്തിവരയ്ച്ച ഗ്രേസി - സാം എന്ന അക്ഷരങ്ങളില്‍ വികാരാര്‍ദ്രമായി വിരലുകള്‍ ഓടിക്കും. 

പുസ്തകങ്ങളെ ഒരുപാടു സ്നേഹിച്ചിരുന്ന ശാന്തപ്രകൃതയായ തനിക്കു ശാന്തപ്രകൃതനും പുസ്തകപ്പുഴുവുമായ സാമുവലിനോട് പ്രണയം തോന്നിയത് സ്വാഭാവികമായിരിക്കാം. പഠിപ്പ് കഴിഞ്ഞവഴി തന്നെ അപ്പച്ചന്‍ പണക്കാരനായ വില്ല്യംസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുമ്പോള്‍ അതിനോട് പ്രതികരിക്കാന്‍ ജീവിതത്തില്‍ സ്വയംപര്യാപ്തത നേടാന്‍ പാടുപെടുകയായിരുന്ന സാമുവലില്‍ അശക്തനായിരുന്നു. എങ്കിലും, എല്ലാ വര്‍ഷവും ഈ പ്രണയദിനത്തില്‍ മുടങ്ങാതെ തന്‍റെ ഓര്‍മ്മയിലേക്ക് ഓടിയെത്താന്‍ അവന്‍ മറക്കാറില്ല. 

വില്ല്യംസ്  ജീവിതത്തേക്കാള്‍ കൂടുതല്‍ പ്രണയിച്ചിരുന്നത് തന്‍റെ കച്ചവടങ്ങളെ ആയിരുന്നു. മരണം ഒരു ഹൃദയസ്തംഭനമായി വന്ന് വില്ല്യംസിനെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ മൂത്ത മകനു പത്തുവയസ്സും രണ്ടാമത്തവന് ഏഴു വയസ്സും വിന്‍സി മോള്‍ക്ക്‌ നാല് വയസ്സുമായിരുന്നു. കച്ചവടത്തില്‍ വില്ല്യംസ് ഉണ്ടാക്കി വച്ചിരുന്ന കടബാദ്ധ്യതകള്‍ തീര്‍ക്കാന്‍ ഗ്രേസിക്കു  വീടും പുരയിടവും വില്‍ക്കേണ്ടി വന്നു. ദൂരെ ഒരു ചെറിയ വീടും പുരയിടവും വാങ്ങി, മിച്ചം വന്ന പൈസ കൊണ്ട് ഒരു തയ്യല്‍ക്കട തുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതച്ചിലവുകളും വഹിക്കാന്‍ ഗ്രേസിക്കു അഹോരാത്രം  പാടുപെടേണ്ടി വന്നിരുന്നു എങ്കിലും ഒരു കുറവും അറിയിക്കാതെ അവള്‍ കുട്ടികളെ വളര്‍ത്തി വലുതാക്കി. 

പറക്കമുറ്റാറാപ്പോള്‍ അമ്മയെ നിഷ്ക്കരുണം ഉപേക്ഷിച്ച് മക്കളെല്ലാം പറന്നുപോയപ്പോള്‍ തന്‍റെ വീടും പുരയിടവും വിറ്റുകിട്ടിയ പൈസ വൃദ്ധസദനത്തിനു സംഭാവന ചെയ്തിട്ടു അവള്‍ സ്വയം അവിടത്തെ അന്തേവാസിയായി ജീവിതം നയിച്ചു തുടങ്ങിയിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷത്തോളമായിരിക്കുന്നു.

സ്നേഹസമ്പന്നനായ റാഫേല്‍ അച്ചന്‍റെ വാക്കുകളെ തിരസ്ക്കരിക്കാന്‍ കഴിയാതിരുന്നതു കൊണ്ടൊന്നു മാത്രമാണ് ഇപ്പോള്‍ വീണ്ടുമൊരു കുടുംബ ജീവിതത്തിലേക്ക് കടന്നു ചെല്ലാന്‍ താന്‍ തയ്യാറെടുക്കുന്നത്. റാഫേല്‍ അച്ചന്‍ നല്ലപോലെ അറിയുന്ന, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിക്ക് വേണ്ടി തന്നെ തിരഞ്ഞെടുത്തു.  അച്ചനെ പൂര്‍ണ്ണവിശ്വാസമാണെന്നും അതുകൊണ്ട് മനസ്സമ്മതത്തിന്റെ അന്നുമാത്രമേ തനിക്കു വേണ്ടി അച്ചന്‍ തിരഞ്ഞെടുത്ത ജീവിത പങ്കാളിയുടെ മുഖം താന്‍ കാണുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞുവത്രേ.  രണ്ടാമതൊരു കുടുംബജീവിതം തന്നെ സ്വപ്നത്തില്‍പ്പോലും ആഗ്രഹിക്കാതിരുന്ന തനിക്കും അത് സ്വീകാര്യമായി. രൂപം കൊണ്ടല്ലല്ലോ മനസ്സ് കൊണ്ടല്ലേ പ്രധാനമായും ദമ്പതിമാര്‍ക്ക് ചേര്‍ച്ചയുണ്ടാവേണ്ടത്.. 

"ഗ്രേസിയമ്മേ ദാ മനസ്സമ്മതത്തിനുള്ള ഉടുപ്പുകള്‍.. ഇതുടുത്തു വേഗം വരാന്‍ മദര്‍ സുപ്പീരിയര്‍ പറഞ്ഞു" ഉടുപ്പും കൊണ്ടു വന്ന വൃദ്ധസദനത്തിലെ നേഴ്സ് ആയ ജോളിമോള്‍ അറിയിച്ചു.     

കന്യാസ്ത്രീകളുടെയും വൃദ്ധസദനത്തിലെ മറ്റു അന്തേവാസികളുടെയും അകമ്പടിയോടെ പള്ളിയില്‍ എത്തുമ്പോള്‍ വരനും കൂട്ടരും എത്തിക്കഴിഞ്ഞിരുന്നു. ഗ്രേസിയെ കന്യാസ്ത്രീകള്‍ അള്‍ത്താരയുടെ മുന്നിലേക്ക്‌ ആനയിപ്പിച്ചു. പള്ളിയുടെ ഇടത്തുവശത്തെ വാതിലിലൂടെ തന്‍റെ സമീപത്തേക്ക് നടന്നു വരുന്ന വരനെ അവള്‍ ആകാംക്ഷയോടെ നോക്കി. അയാളുടെ മുഖം കണ്ട് തന്‍റെ കണ്ണുകളെത്തന്നെ വിശ്വസിക്കാനാവാതെ അമ്പരന്നു നിന്ന ഗ്രേസിയുടെ കരം ഗ്രഹിച്ചു വശ്യമായ ഒരു പുഞ്ചിരിയോടെ വരന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.." ഗ്രേസീ.. സംശയിക്കേണ്ടാ ഇത് ഞാന്‍ തന്നേ... നിന്‍റെ സാം.."

അരികില്‍ പ്രസന്നവദനനായി നിന്നിരുന്ന റാഫേല്‍ അച്ചന്‍റെ ഭാവങ്ങളില്‍ നിന്നും നിമിഷനേരം കൊണ്ട് ഈ സംഭവവികാസങ്ങളുടെ തിരക്കഥ വായിച്ചെടുക്കാന്‍ ഗ്രേസിയ്ക്ക് കഴിഞ്ഞു. 

മനസ്സമ്മതച്ചടങ്ങിന്‍റെ തുടക്കമറിയിച്ചു കൊണ്ടു പള്ളിമണികള്‍ മുഴങ്ങിയപ്പോള്‍ പരസ്പ്പരം സ്വന്തമാകാനുള്ള വികാരവായ്പ്പോടെ പ്രണയാതുരരായി സാമുവലും ഗേസ്രിയും നിന്നു. 

 എല്ലാ കൂട്ടുകാര്‍ക്കും പ്രണയദിനാശംസകള്‍ നേരുന്നു.   

No comments:

Post a Comment