Wednesday 13 January 2016

കുട്ടിക്കാലം ഒരു ഫ്ലാഷ്ബാക്ക് 3: പ്രഭാത വിസ്മയങ്ങള്‍

കുട്ടിക്കാലം ഒരു ഫ്ലാഷ്ബാക്ക് 3: പ്രഭാത വിസ്മയങ്ങള്‍

ഗതകാലസ്മരണകള്‍ നമ്മില്‍ മധുരനൊമ്പരങ്ങളും വിവേചിച്ചനുഭവിക്കാനാവാത്ത അതുല്യവികാരങ്ങളുമായിരിക്കും ഉണര്‍ത്തുക

 
 "ചേച്ചിക്കെന്നെ ഓര്‍മ്മയുണ്ടോ ?"
 
ഓഫീസിലേക്കു കടന്നുവന്ന ഒരു പെണ്‍കുട്ടിയുടെ ചോദ്യമാണ് എന്നെ  ഒരിക്കല്‍ക്കൂടി സ്മൃതികളുടെ പൂന്തോട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ക്ഷണിച്ചത്.
 
ഞങ്ങളുടെ നാട്ടില്‍ ധാരാളമായി ഉണ്ടായിരുന്ന കരിമ്പനകള്‍ കരാറെടുത്ത് പനനൊങ്ക് വെട്ടിയെടുക്കാന്‍ ഒലവക്കോട് നിന്നും വന്നിരുന്ന കോയാക്കയുടെയും ബീവിയുടെയും വിരലില്‍ത്തൂങ്ങി വന്നിരുന്ന മൂന്നുവയസ്സുകാരിയായ ഉമ്മുക്കുന്സുവിന്റെ  മുഖം പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തി. നരുന്തുപോലെയിരുന്ന ആ കുസൃതിക്കുടുക്കയുടെ മുഖം ഉത്തരവാദിത്വങ്ങള്‍ തളംകെട്ടി നില്ക്കുന്ന ഒരു വീട്ടമ്മയുടേതായി മാറിയിരിക്കുന്നു..

"എന്റെ കുന്‍സൂ.. നീയങ്ങു വളര്‍ന്നുവലുതായല്ലോ ..... എന്താ പ്രത്യേകിച്ച് ഈ വഴിക്കൊക്കേ?" അവളെ കണ്ട സന്തോഷം എന്റെ മുഖത്ത് പ്രതിഫലിച്ചു. 
 
തന്നേക്കാള്‍ മൂന്നോ നാലോ വയസ്സ് ഇളയതായിരുന്ന ഉമ്മകുന്സുവിനെ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം ഇഷ്ട്ടമായിരുന്നു ...

രാവിലെ പതിവുള്ള ഉറക്കച്ചടവോടെ എഴുന്നേറ്റുവന്നു വടക്കിനിക്കോലായിലെ കഴുക്കോലില്‍ കെട്ടിത്തുക്കിയിട്ടിരിക്കുന്ന  ഇരുമ്പുപാട്ടയില്‍ നിന്നും
കൈയെത്തിച്ചു ശകലം  ഉമിക്കരിയെടുത്ത് വായില്‍ത്തിരുകി ചൂണ്ടു വിരല്‍ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നാലു തിരിതിരിച്ചു ദന്തശുദ്ധി നടത്തി,
മുറ്റത്തെ ചെന്തെങ്ങിന്‍തൈയിന്‍റെ പട്ടയില്‍ നിന്നും പച്ചീര്‍ക്കിലി ഒടിച്ചെടുത്തു കീറി, നാക്ക് വടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നേരത്തായിരിക്കും  മൂവാണ്ടന്‍മാവിന്റെ ചുവട്ടിലിരുന്നു കോയാക്ക ആന്‍ഡ്‌ ടീം വെട്ടിയിറിക്കിയ  പനനൊങ്കുകള്‍ പൊളിച്ചെടുത്തുകൊണ്ടിരിക്കുന്ന കാഴ്ച കാണുക. 
 
.പിന്നെ വായും മുഖവും കഴുകിയെന്നു വരുത്തി  ഒരൊറ്റയോട്ടമാണ് അങ്ങോട്ട്‌. ഞാന്‍ ചെല്ലുന്നതിനുമുന്നേത്തന്നെ വീട്ടിലെ മറ്റുകുട്ടികള്‍ അവിടെ ഹാജരായിരിക്കും ..മടിച്ചിക്കോതയായി എന്നും  എണീക്കാന്‍ വൈകുന്നതിന്റെ ഒരേയൊരു ദോഷവശം.... കാരണം , ആദ്യമാദ്യം വരുന്നവര്‍ക്കാണല്ലോ പൊട്ടിയ നൊങ്കുകള്‍ കോയാക്ക ആദ്യം കൊടുക്കുക .... എങ്കിലും കോയക്കാക്ക് എന്നോട് പ്രത്യേക മമതയായിരുന്നു ... കുട്ടികള്‍ പൊട്ടിയ നൊന്കിനു വേണ്ടി ബഹളം കൂട്ടുന്നതിനിടയ്ക്കു ചിലപ്പോഴൊക്കെ ഉമ്മകുന്സു കുട്ടയില്‍ നിന്നും
പൊട്ടാത്ത നോങ്കു എടുത്തു എനിക്ക് തരും .. കോയക്കയും ബീവിയും അത് കണ്ടില്ലെന്നു നടിക്കും .. അതിനെച്ചൊല്ലി കുട്ടികള്‍ അസൂയയോടെ മുഖം
വീര്‍പ്പിച്ച് എന്നെ ഒറ്റപ്പെടുത്തും..... പാവം ഞാനെന്തു പിഴച്ചു? ....ഇന്നും  അവരില്‍ച്ചിലരുടെ എന്നോടുള്ള സമീപനത്തില്‍ ഒറ്റപ്പെടുത്തലിന്റെ ലാഞ്ഛന നിലനില്ക്കുന്നുണ്ട് എന്നതാണ് വാസ്തവം.  

വെറുംവയറ്റില്‍ നൊങ്ക്  കഴിക്കുമ്പോളുണ്ടാകുന്ന അസ്ക്കിതകളൊന്നും ആരുമത്ര കാര്യമാക്കാറില്ലായെങ്കിലും ചിലര്‍ക്കൊക്കെ അസ്വസ്തതകളുണ്ടായി സ്ക്കൂളില്‍പ്പോക്ക് മുടങ്ങിയിട്ടുമുണ്ട്. മാത്രമല്ലാ വെള്ളയുടുപ്പില്‍ നൊങ്കിന്റെ കറപറ്റിയത് അറിയുക അമ്മയുടെ തല്ലുകൊള്ളുമ്പോഴും .....

അമ്മയുടെ ഉച്ചത്തിലുള്ള വിളി വരുന്നതോടെ നൊങ്കുതീറ്റി അവസാനിപ്പിച്ച് എല്ലാവരും അമ്മയോടൊപ്പം തറവാട്ടുകുളത്തിലേക്ക് നീരാടാന്‍ പോകും. കുളത്തില്‍ കുളിക്കുന്നത്  ഇഷ്ടമുള്ള കാര്യം തന്നെയാണ്. പക്ഷേ, വെള്ളത്തിലിറങ്ങുന്നതിനും മുമ്പേ അമ്മ ഞങ്ങളുടെ ദേഹമാസകലം നടത്തുന്ന എണ്ണയഭിഷേകത്തോടാണ് യോജിക്കാന്‍ കഴിയാതിരുന്നിരുന്നത്. മുഖത്തു എണ്ണ തേയ്ക്കുമ്പോള്‍ ഇടയ്ക്കൊക്കെ കണ്ണിനുള്ളിലെങ്ങാനും പറ്റിയാല്‍പ്പിന്നെ ഏറെനേരത്തേക്ക് ഒരുമാതിരിയാണ്. 
 
അമ്മയുടെ കൊണ്ടുവന്ന മുഷിഞ്ഞ തുണികളൊക്കെ അലക്കിക്കഴിയുന്നതുവരെ ഞങ്ങള്‍ കുട്ടികള്‍ നീന്തിത്തിമിര്‍ക്കും. പിന്നെ സോപ്പ് തേച്ചുള്ള ചകിരിപ്രയോഗത്തിനായി ഓരോരുത്തരെയായി അമ്മ കരയിലേക്കു വിളിക്കും. കണ്ണുംമൂക്കുമില്ലാത്ത പോലെയാണ്  അമ്മയുടെ  ഈ ചകിരിപ്രയോഗം. കളിക്കുന്നതിനിടയില്‍ വീണ് മുട്ടിന്റെ പെയിന്റൊക്കെ ചിലപ്പോള്‍  പോയിട്ടുണ്ടായിരിക്കും. അതൊന്നും ശ്രദ്ധിക്കാതെ അമ്മ ലാവിഷായങ്ങ് തകര്‍ക്കും. വേദന കൊണ്ട് നമ്മള്‍ പുളയുമ്പോള്‍  ഈറന്‍ കൈയും വച്ച് നല്ല പെടയും ചിലപ്പോള്‍ കിട്ടും. അതുകഴിഞ്ഞു വീണ്ടും കുളത്തിലേക്ക് ഇറങ്ങിയാലോ എരിതീയില്‍ എണ്ണയൊഴിക്കുന്നതുപോലെ മുറിവുകളില്‍ കുഞ്ഞുമീനുകളുടെ ശൃംഗാരചേഷ്ടകളും കൂടിയാവുമ്പോള്‍ ഭേഷായി.
 
പിന്നീട് ഒരുക്കങ്ങളെല്ലാം പെട്ടെന്ന്‍ കഴിച്ച് പുസ്തകങ്ങളും ഭക്ഷണപ്പാത്രങ്ങളുമായി അയല്‍ക്കാരായ സഹപാഠികളോപ്പം ഒരു വിനോദയാത്രപോലെ ആര്‍മാദിച്ചുകൊണ്ട് സ്കൂളിലേക്കുള്ള പോക്കായി.  പാടവരമ്പുകളുടെ ഇടയ്ക്ക് കാണുന്ന കഴായകളില്‍ ഇറങ്ങിക്കളിച്ചും പാല്‍ നിറഞ്ഞ ഇളം നെല്ക്കതിരുകള്‍ ചവച്ചുതുപ്പിയും വരമ്പുകളില്‍ കാണുന്ന ഞണ്ടുകളെയും തവളകളേയുമൊക്കെ കല്ലെറിഞ്ഞും പാടത്തുകൂടി കുട്ടിപ്പട്ടാളം മാര്‍ച്ച് ചെയ്യും. ജാഥ പറമ്പുകളില്‍ എത്തുന്നതോടെ അവിടെയുള്ള മാങ്ങ  ചാമ്പക്ക, നെല്ലിക്ക, കശുമാങ്ങ, പേരയ്ക്ക ഇത്യാദിയൊക്കെ ഞങ്ങളുടെ ഇരയാകും. റോഡിലെത്തിയാല്‍ കലുങ്കുകളുടെ അടിയില്‍ കൂക്കിവിളിച്ച് അതിന്‍റെ പ്രതിദ്ധ്വനിയുണ്ടാവുന്നത് കേട്ടുരസിക്കും. 
 
പത്തുമണിക്കാണ് ക്ലാസ് തുടങ്ങുന്നതെങ്കിലും രണ്ടരക്കിലോമീറ്ററോളമുള്ള ആ പ്രയാണം ഒമ്പതുമണിയാവുമ്പോഴേക്കും സ്കൂളിന്‍റെ പടികടന്നിരിക്കും. നേരെ പോകുന്നത് കിണറ്റിന്‍കരയിലേക്കായിരിക്കും. വെള്ളംകോരി ബക്കറ്റിന്റെ വക്കില്‍ കൈപ്പത്തിവച്ച് മുടുമുടാന്നു വെള്ളം കുടിക്കുമ്പോള്‍ കിട്ടിയിരുന്ന അനുഭൂതി ഇന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നു. 
 
പിന്നെ ക്ലാസ് അടിച്ചുവാരി വൃത്തിയാക്കലും ബ്ലാക്ക് ബോര്‍ഡ് മഷിത്തണ്ടുപയോഗിച്ച് തുടച്ചുമിനുക്കി, അതിന്‍റെ ഏറ്റവും മുകളിലായി ഏതെങ്കിലുമൊരു മഹദ് വചനവും(മിക്കവാറും അത് "ഗോഡ് ഈസ്‌ ലവ്, വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം, ഐക്യമത്യം മഹാബലം, മരം ഒരു വരം എന്നിവയൊക്കെയായിരിക്കും) തീയതിയും കുറിച്ചുവയ്ക്കലുമൊക്കെയാണ്. ഹോംവര്‍ക്ക്  ചെയ്യാതെ വന്നവര്‍  അത് മറ്റു കുട്ടികളില്‍നിന്നും  തകൃതിയായി കോപ്പിയടിക്കുന്ന തിരക്കിലും. 
 
"എന്താടോ രാവിലെത്തന്നെ കണക്ഷന്‍വിട്ടപോലെയിരിക്കുന്നേ?... "   മാനേജര്‍സര്‍ മുന്നില്‍ പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്നു. 
 

No comments:

Post a Comment