Thursday 15 January 2015

ബന്ധങ്ങളുടെ മൂല്യം



സമൂഹത്തിന്‍റെ നിലനില്‍പ്പിനു സഹജീവികളുടെ പരസ്പ്പരമുള്ള സഹകരണവും പരിഗണനയും സ്നേഹവും അത്യന്താപേക്ഷിതമാണ്. ഇവയാണ് സമൂഹത്തിലെ വ്യക്തികളെ കൂട്ടിയിണക്കുന്ന കണ്ണികളെന്ന 'ബന്ധങ്ങള്‍'. ബന്ധങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന മനുഷ്യര്‍ക്ക്, കാലക്രമേണ ബന്ധങ്ങള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂലച്യുതിയെക്കുറിച്ച് എത്രത്തോളം അവബോധമുണ്ട് എന്നതാണ് ചിന്താവിഷയം.
ഭൗതികമായ നേട്ടത്തിനു വേണ്ടി മനുഷ്യര്‍ എന്നും എപ്പോഴും രാപകലില്ലാതെ നെട്ടോട്ടമോടുന്നത്, കഴിയാവുന്നതും ഇത്തരം ബന്ധങ്ങളെ എത്രയും കാര്യക്ഷമമായി മുറുകെപ്പിടിക്കാമെന്ന തെറ്റിദ്ധാരണ കൊണ്ടായിരിക്കും. അന്ധമായ ആ ഓട്ടപ്പാച്ചിലിനിടയില്‍ ആകസ്മികമായി ശിഥിലമായി പോകുന്ന അനേകം സ്നേഹബന്ധങ്ങള്‍ ഇന്നത്തെ സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ബാധിച്ചിരിക്കുന്ന അരക്ഷിതാവസ്ഥയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്.
ഇന്റര്‍നെറ്റ്‌ അതിപ്രസരം, ബന്ധങ്ങളുടെ ഇടയില്‍ നടത്തുന്ന കടന്നുകയറ്റം മൂലം ഇന്ന് അയല്‍പ്പക്കത്തുള്ളവര്‍ കൂടി ആശയവിനിമയം നടത്തുന്നത് നേരിട്ടല്ല, മറിച്ചു ഈ വക സാങ്കേതിക വിദ്യകളിലൂടെയാണ്.. അയല്‍പ്പക്കക്കാരുടെ വിലാസം അറിയില്ലെങ്കിലും ഇമെയില്‍ വിലാസം അറിയും എന്നു പറയുന്ന അവസ്ഥ! ഇന്നത്തെ ബന്ധങ്ങള്‍ എല്ലാം തന്നെ വാണിജ്യാടിസ്ഥാനത്തിലുള്ളതായി മാറിയിരിക്കുന്നോ എന്നു സംശയിക്കേണ്ടിയിയിരിക്കുന്നു എന്നല്ലാ ഏറെക്കുറേ അങ്ങനെത്തന്നെ ആണെന്നാണ്‌ വര്‍ത്തമാനകാലം ചൂണ്ടിക്കാണിക്കുന്നത്.
അടുപ്പം അല്ലെങ്കില്‍ ബന്ധം; അതിനെ പ്രധാനമായും രണ്ടു തരമായി തിരിക്കാം - സ്നേഹബന്ധവും രക്തബന്ധവും
രക്തബന്ധങ്ങളുടെ കാര്യമെടുത്താല്‍, സ്വത്തും പെരുമയും ഉളള മുത്തച്ഛനേയും മുത്തശ്ശിയേയും നോക്കാന്‍ മക്കളും പേരമക്കളും എല്ലാം, തങ്ങളവരെ വല്ലാതെ സ്നേഹിക്കുന്നുവരാണെന്നും ബഹുമാനിക്കുന്നവരാണെന്നും ഒക്കെ മാത്സര്യബുദ്ധിയോടെ അഭിനയിച്ചുകൊണ്ട് പൈതൃകത്തെ വാനോളം പുകഴ്ത്തും ... എന്നാലോ, പണ്ടു ചോര നീരാക്കി കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തി, പഠിപ്പിച്ച് വലിയവരാക്കി, അവസാനം പാപ്പരായ മാതാപിതാക്കളെ ഇത്തരം ഗോഷ്ഠികള്‍ കാണിച്ചു ഗൌനിക്കാന്‍ മിക്കവരും മുതിരാറില്ല എന്നു മാത്രമല്ലാ അവഹേളിക്കാനും തയ്യാറാവുന്നു എന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്‌!
അച്ഛനമ്മമാര്‍ തങ്ങളെ ഭൂജാതരാക്കിയെങ്കില്‍ വളര്‍ത്താനുള്ള കടമയും അവര്‍ക്കുണ്ട് എന്ന ധാരണയില്‍, അവര്‍ അവശരായിരിക്കുമ്പോള്‍ മക്കള്‍ അവരെ അവഗണിക്കുന്നത് ശരിയായ നടപടിയാണോ? ചുരുങ്ങിയ പക്ഷം, പിറന്ന പടി ഉപേക്ഷിക്കാതെ വളര്‍ത്തി വലുതാക്കി എന്ന ചിന്തയെങ്കിലും അവര്‍ക്കു വേണ്ടതല്ലേ? ഇന്നത്തെ സാഹചര്യത്തില്‍ നമ്മള്‍ മക്കള്‍ക്കു ചെയ്യുന്നതു പോലെ അന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് നമ്മളോട് ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയായിരുന്നിരിക്കില്ലാ എന്നു ചിന്തിക്കാന്‍ ആരും തുനിയാറില്ല എന്നതാണ് വാസ്തവം.
ഇനി സഹോദരബന്ധങ്ങള്‍ കണക്കിലെടുത്താലും ഇത് തന്നെ അവസ്ഥ ... പണത്തിന്റെയും പ്രതാപത്തിന്റെയും ഉന്നതങ്ങളില്‍ ഇരിക്കുന്നവരെ മാത്രം സുഹൃത്തുക്കളായും സഹോദരരായും ബന്ധുക്കളായുമൊക്കെ കണക്കാക്കുകയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ ഇതര പക്ഷക്കാരെ മനപ്പൂര്‍വം അവഗണിക്കാനും പരിഹസിക്കുവാനും വരെ ഇന്നത്തെ സമൂഹത്തിനു യാതൊരു മടിയുമില്ല.
ബന്ധുജനങ്ങളുടെ ഇടയിലുള്ള ബന്ധങ്ങളിലും ഈ വക മേനി പറച്ചിലുകള്‍ക്കു തന്നെയാണ് മുഴച്ചു നില്‍ക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ...
വ്യക്തിയെക്കൊണ്ട് എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് നോക്കിയാണ് ഇന്നത്തെ കാലത്ത് ഭൂരിപക്ഷവും സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും എന്നാണു എനിക്കു മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അത് അതുല്യവികാരം എന്നു കൊട്ടി ഘോഷിക്കപ്പെടുന്ന പ്രണയമായാല്‍ വരെ.. ആത്മാര്‍ത്ഥതയ്ക്കും സ്നേഹത്തിനും ഉപരിയായി സ്വാര്‍ത്ഥതയ്ക്കാണ് ഇപ്പോള്‍ ബന്ധങ്ങളില്‍ മുന്‍‌തൂക്കം..
തൃപ്തിയില്ലാത്ത സ്നേഹബന്ധങ്ങള്‍ പരിപാലിച്ചു കൊണ്ടു സ്വാര്‍ത്ഥലാഭങ്ങള്‍ കൊയ്യാന്‍ ശ്രമിക്കുന്ന ജീവിതങ്ങളില്‍ എന്തു ധാര്‍മ്മികതയുണ്ട് എന്നാണു എനിക്കു ചോദിക്കാനുള്ളത്. ന്യായ വാദങ്ങളും പ്രവൃത്തികളും സ്വന്തം സൌകര്യത്തിനനുസരിച്ചു തിരിച്ചു മറിച്ചും പ്രയോഗിക്കുന്നവര്‍.. തന്‍റെ സൗകര്യം അനുസരിച്ച് തത്ത്വസംഹിതകളെ വളച്ചൊടിച്ചു സ്വയം 'അന്ധരായി' നടിക്കുന്നവര്‍!..
സമ്പത്തില്ലാത്തവരെ സ്നേഹിക്കുമ്പോള്‍ അത് അവരോടു ചെയ്യുന്ന ഒരു സഹതാപമായാണ് സമ്പന്നര്‍ പരിഗണിക്കുന്നത്. അതേ സമയം, അവര്‍ ചെയ്യുന്ന സഹായങ്ങള്‍ക്ക് പ്രതിഫലമായി ഇത്തരക്കാരുടെ സേവനം അല്ലെങ്കില്‍ അടിമത്തവും അവര്‍ പ്രതീക്ഷിക്കുകയും ചെയ്യും. അത്തരം ബന്ധങ്ങളില്‍ സ്നേഹം എന്ന വാക്കിനു എന്ത് മൂല്യമാണുള്ളത്?
ജീവിതം ഒരു മത്സരയോട്ടമായാണ് ഒട്ടുമിക്കവരും കാണുന്നത് .. അതിനിടയില്‍ പലരും അടിതെറ്റി വീഴുന്നു .. വിജയം നേടിയവര്‍ വീണവരോട് മേല്‍ക്കോയ്മ കാണിക്കുന്നു.. ഇന്നത്തെ സമൂഹത്തില്‍ യാതൊരു തരത്തിലുമുള്ള ബന്ധങ്ങള്‍ക്കും സ്ഥിരതയില്ല... വിജയിച്ചവരുടെ കൂടെയേ എന്നും ഇപ്പോഴും ആളുകള്‍ കാണൂ.. ജീവിതസാമൂഹ്യ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ചു ജീവിച്ചു മത്സരയോട്ടത്തില്‍ പരാജിതരാവുന്നവര്‍ വെറും പേക്കോലങ്ങള്‍.. നല്ല തമാശ!... നേരെച്ചൊവ്വേ ജീവിക്കുന്നവര്‍ക്കു എന്നും പരിഹാസവും അവഗണനയും പുച്ഛവും മാത്രം മിച്ചം.
ഏറ്റവും കൂടുതല്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണ് ഇന്നത്തെ സമൂഹത്തില്‍ ഏറ്റവും കേമര്‍.. ഇത്തരക്കാര്‍ ദൈവങ്ങളെവരെ കച്ചവടച്ചരക്കാക്കും!.. വേദങ്ങള്‍ വായിച്ചു അത് ജീവിതത്തില്‍ അനുഷ്ഠിക്കാന്‍ ശ്രമിക്കുന്നവര്‍ വെറും നാലാംതരം!.. അവര്‍ക്കു പ്രതീക്ഷിക്കാന്‍ മരണാനന്തരമുള്ള മോക്ഷം മാത്രം?!..
ഇന്നത്തെ ഈ അവസ്ഥയില്‍ മനസ്സില്‍ ഇനിയും ധാര്‍മ്മിക മൂല്യമുള്ളവര്‍, അവര്‍ ഉള്‍പ്പെടുന്ന ബന്ധങ്ങളുടെ മൂല്യവും അസ്ഥിത്ത്വവും ഉദ്ദേശ്യശുദ്ധിയും ഏതു തരത്തിലുള്ളതാണെന്നു അവ തുടങ്ങുന്നതിനും, തുടങ്ങിയത് തുടരുന്നതിനും മുമ്പായി അല്‍പ്പനേരം ഇരുന്നു നല്ല വണ്ണം വിചിന്തനം ചെയ്യുന്നതു നന്നായിരിക്കും..
സ്നേഹപൂര്‍വ്വം
മീനു.

No comments:

Post a Comment