Wednesday 14 January 2015

കാണാത്ത സൌഹൃദങ്ങള്‍




"ഗോപാലാ.. നിന്‍റെ ഉത്തരവാദിത്വമൊക്കെ എവിടെ പോയീ?.. മണി ഒമ്പതരയായിട്ടും ഇന്റര്‍നെറ്റ്‌ ഹബ് ഓണ്‍ ചെയ്തില്ലേ?.." 

ഓഫീസില്‍ എത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത വഴി കണ്ണുരുട്ടിക്കൊണ്ട് ഈര്‍ഷ്യയോടെ യാമിനി പ്യൂണിനെ ശകാരിച്ചു.

"ദേ കെടക്കണ്.. ഇടി വെട്ടിയാലും മഴ പെയ്താലും ആകാശം ഇടിഞ്ഞു വീണാലും തന്നെ എല്ലാരും ഈ ഗോപാലന്‍റെ നെഞ്ചത്തേക്ക് അങ്ങട് കേറിക്കോളും.. ഇതിന്ന് എത്രാമത്തെ ആളുടെ ചോദ്യമാണെന്നറിയാമോ?.. മാഡം എന്താ ചോദിക്കാത്തെയെന്നു ഞാന്‍ ആലോചിക്ക്യായിരുന്നു.. ഇന്നലെ രാത്രിയിലെ ഇടിമിന്നലില്‍ വയറോ മറ്റോ കത്തിപ്പോയി എന്നാ തോന്നണേ.. മനോജ്‌ സാറ് ചെക്ക് ചെയ്യുന്നുണ്ട് ട്ടോ.. നെറ്റ് വരും വന്നോളും... വരാതിരിക്കില്ല്യ... ദൈവേ.. ഇനി വരാതിരിക്കുമോ... ഹോ എന്നാപ്പിന്നെ ന്‍റെ കാര്യം ഇന്നു കട്ടപ്പൊക.. കാലം പോയ പോക്കേ.. പണ്ടൊക്കെ വന്ന വഴി ചായ കിട്ടീലെങ്കില്‍ ആയിരുന്നു ഗോപാലന് ചീത്ത കേട്ടിരുന്നത്.. ഇപ്പൊ.. നെറ്റ് ഉണ്ടെങ്കില്‍ ചോറും ചായയുമൊന്നും ആര്‍ക്കും വേണ്ടാ.. ഗോപാലനേം വേണ്ടാ.." ഗോപാലന്‍ പിറുപിറുത്തു. 

ഗോപാലനോട്‌ കോക്രി കാണിച്ചു കൊണ്ട് യാമിനി നിസ്സംഗഭാവത്തോടെ തന്‍റെ ജോലികളില്‍ മുഴുകി.     

"എന്തൊരു ഇരിപ്പാടോ ഇത്?.. ചായയൊക്കെ ആറിത്തണുത്തല്ലോ?.." 

എതോ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ കൊടുത്തിരുന്നത് വാങ്ങാനായി ഓഫീസില്‍ വന്ന തന്‍റെ സഹപാഠിയായിരുന്ന നന്ദന്‍ ചോദിക്കുന്നതു കേട്ട് കമ്പ്യൂട്ടറിലെ ജോലിയില്‍ മുഴുകിയിരുന്നിരുന്ന യാമിനി തലപൊക്കി നോക്കി. 

"ങേ .. നന്ദനോ? ... ഇയാള്‍ വന്നിട്ടു കുറെ നേരമായോ?!.."

"ങ്ങും.. അഞ്ചു മിനിറ്റോളം ആയി ഞാനിവിടെ വന്നു നില്‍ക്കുന്നു... അതിനു താനീ ലോകത്തൊന്നുമല്ലല്ലോ?.. ഇനിയും നിന്നാല്‍ പണി പാളും എന്ന് കരുതിയാണ് വിളിക്കാമെന്നു വച്ചത്..ഹ ഹ ഹ"  

"സോറി നന്ദന്‍ ..പുതിയ മാനെജ്മെന്റ് സോഫ്റ്റ്‌വെയര്‍ ഇതില്‍ ഇന്നലെ ഇന്‍സ്റ്റാള്‍ ചെയ്തതേയുള്ളൂ. ഇനിയിതൊക്കെ ഒന്ന് ഫെമിലിയര്‍ ആയി വരാന്‍ എത്ര ദിവസം എടുക്കുമോ ആവോ? മാര്‍ച്ച് മാസം ആയതു കൊണ്ട് ഒരുപാട് അര്‍ജന്റ്റ് അപ്ഡെഷന്‍സും ഉണ്ട്. ശ്രദ്ധയൊന്നു തെറ്റിയാല്‍ പിന്നെ ഇരട്ടിപ്പണിയാവും.. നന്ദന്‍റെ ഡോക്യുമെന്റ് ഞാന്‍ ഇന്നലെത്തന്നെ ശരിയാക്കി ഫ്രന്റ്റ്‌ ഓഫീസില്‍ കൊടുത്തിട്ടുണ്ട്. അവിടെ നിന്നും കളക്റ്റ് ചെയ്തോളൂട്ടോ" 

കസേരയിലേക്ക് ചാഞ്ഞിരുന്നു ഒരു ദീര്‍ഘ നിശ്വാസം വിട്ട്ക രണ്ടു നിമിഷം കണ്ണടച്ചിരുന്നതിനു ശേഷം യാമിനി വീണ്ടും തന്‍റെ ജോലിയില്‍ വ്യാപൃതയായി. 

'ഹോ.. വല്ലാതെ സ്ട്രെയിന്‍ പിടിച്ച ജോലി തന്നെയിത്.. ആഹാ.. ഇതിനിടെ നെറ്റ് വന്നതും ഞാനറിഞ്ഞില്ലല്ലോ!..  മതി.. ഇനി കുറച്ചു നേരം റിലാക്സ് ചെയ്തിട്ടു മതി ജോലിയൊക്കെ.. ഇന്നാണല്ലോ മാനസത്തിലെ ആക്ടീവ് മെമ്പര്‍ രാജീവിന്‍റെ ബര്‍ത്ത്ഡേ.. സൈറ്റില്‍ കയറി ഒരു പിറന്നാള്‍ ആശംസ ഇട്ടു കളയാം.. "

അവള്‍ മാനസം എന്ന മലയാളം സോഷ്യല്‍ വെബ്‌ സൈറ്റിന്‍റെ വിന്‍ഡോ തുറന്നപ്പോള്‍ ഒരു പുതിയ ബ്ലോഗ്‌പോസ്റ്റ്‌ അപ്പ്രൂവലിന് വേണ്ടി കാത്തു കിടക്കുന്നത് കണ്ടു. 

'നിഗൂഡതയുടെ നിഴലില്‍....' പോസ്റ്റഡ് ബൈ മഞ്ജിമ മോഹന്‍.

മാനസത്തിലെ പുതിയ അംഗമാണ് മഞ്ജിമ. ചടുലമായ ആശയ സംവേദനവും പെട്ടെന്ന് എല്ലാവരുമായും അടുക്കുന്ന പ്രകൃതവും ശക്തമായ ഭാഷയും ജ്ഞാനവും മഞ്ജിമയെ വ്യത്യസ്തയാക്കുന്നു. യാമിനി ആ ബ്ലോഗ്‌ അപ്പ്രൂവ് ആക്കിയതിന് ശേഷം സൈറ്റില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ തീരുമാനിച്ചു. ജോലിക്കൂടുതല്‍ മൂലം ഈയിടെ സൈറ്റില്‍ അധികനേരം ചിലവഴിക്കാന്‍ സാധിക്കാറില്ല. 

"നവീനമായ  കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിശാല്‍ മണപ്പുറത്തിന്‍റെ ചര്‍ച്ചയില്‍ ബെന്‍സിയും രാഹുലും ദിവ്യയും രാമേട്ടനും ടീച്ചറും എല്ലാം അഭിപ്രായങ്ങള്‍ പറഞ്ഞു തകര്‍ക്കുന്നല്ലോ.. ങേ..  ഇടയ്ക്ക് എനിക്കിട്ടും ആരോ പാര വച്ചിരിക്കുന്നുവല്ലോ.. ഹോ എനിക്കിപ്പോ നേരമില്ലാതായിപ്പോയത് അവരുടെ ഭാഗ്യം.. തകര്‍ത്തോളൂ തകര്‍ത്തോളൂട്ടോ.. എല്ലാം കൂടി ഞാന്‍ തരുന്നുണ്ട്... ജോലി കഴിഞ്ഞൊന്നു വീട്ടില്‍ ചെല്ലട്ടേ.." ഒരു ഗൂഡമന്ദസ്മിതത്തോടെ യാമിനിയുടെ ആത്മഗതം.

തന്‍റെ ബ്ലോഗ്‌ അപ്പ്രൂവ് ആയ ഇമെയില്‍ നോട്ടിഫിക്കേഷന്‍ കണ്ടിട്ടാവണം മഞ്ജിമ മോഹന്‍ ചാറ്റ് ബോക്സില്‍ പ്രത്യക്ഷപ്പെട്ടു. 

"ഹായ് യാമിനി ചേച്ചീ.." മഞ്ജിമ യാമിനിയെ ചാറ്റ് ചെയ്യാന്‍ ക്ഷണിച്ചു. അവളെക്കുറിച്ച് കൂടുതല്‍ അറിയണമെന്നു ആഗ്രഹിച്ചിരുന്ന യാമിനി അവളോട്‌ ഉടനെ പ്രതികരിച്ചു.

ഹെലോ മഞ്ജിമ .. സുഖം തന്നെയല്ലേ?.. മഞ്ജിമ എന്ത് ചെയ്യുന്നു?.. വീട്ടില്‍ ആരൊക്കെയുണ്ട്?"

"ചേച്ചീ.. സുഖം തന്നെ.. ഞാന്‍ ഫസ്റ്റ് ഇയര്‍ ഡിഗ്രീ സ്ടുടെന്റ്റ്‌ ആണ്. വീട്ടില്‍ അമ്മ, ചേച്ചി എന്നിവര്‍ മാത്രം" 

"ഓഹോ ഈ ചെറുപ്രായത്തി്ലും മഞ്ജിമ നന്നായി എഴുതുന്നുണ്ടല്ലോ?.. പാരമ്പര്യമായി കിട്ടിയതാണോ ഈ കഴിവ്? "

"ഹേയ് അല്ല ചേച്ചീ.. ഞാനിങ്ങനെ വെറുതെ ഓരോ ഭ്രാന്തുകള്‍ കുത്തിക്കുറിക്കുന്നതാ അതൊക്കെ... അത്രയ്ക്കും ഗുണനിലവാരം ഒക്കെ അവയ്ക്കുണ്ടോ?.." 

"പിന്നല്ലാതെ.. ഒരു തുടക്കക്കാരിയെ അപേക്ഷിച്ച് എത്രയോ നന്നായി മഞ്ജിമ എഴുതുന്നു. മാത്രമല്ല ആ എഴുത്തില്‍ ഒരുപാട് സാമൂഹ്യ സാംസ്കാരീക രാഷ്ട്രീയ വിഷയങ്ങളും നിര്‍ലോഭം കടന്നു വരികയും ചെയ്യുന്നു.. റിയലി എക്സലന്റ്!.. ഇത്രയൊക്കെ പക്വത മഞ്ജിമയ്ക്ക് എങ്ങനെ കിട്ടി എന്നാണു ഞാന്‍ അതിശയിക്കുന്നത്." 

"ഹ ഹ ഹ എന്‍റെ ചേച്ചീ.. ഇവയൊക്കെ നിഷിദ്ധമെന്നു കരുതി മാറി നില്‍ക്കുന്നതാണ്  നമ്മള്‍ പെണ്‍വര്‍ഗ്ഗത്തിന്‍റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കളമൊരുക്കുന്നത്.. എല്ലാ മേഖലയിലും നമുക്ക് അറിവുകള്‍ ഉണ്ടാവണം. അങ്ങനെ പുരുഷന്മാരെ മാത്രം ഈ മേഖലകളുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു കൊണ്ട് മൗനം ആചരിച്ചാല്‍ സ്ത്രീകളുടെ ഭാവി ഇരുളടഞ്ഞതു തന്നെ. ആ ഒരു തിരിച്ചറിവ് മാത്രമാണ് എന്നെ നയിക്കുന്നത്" 


"വെരി ഗുഡ് മഞ്ജിമ.. എന്നാലും ഒരു നല്ല പ്രൊഫൈല്‍ ഫോട്ടോയെങ്കിലും ഇടാമായിരുന്നില്ലേ? ബ്ലോഗ്‌ ഒക്കെ പോസ്റ്റ്‌ ചെയ്യുന്നവര്‍ക്ക് ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇത്രയും മടിയോ?" 

"അത് ചേച്ചീ.. ഇന്നത്തെ കാലമല്ലേ.. ആരൊക്കെ അത് ദുരുപയോഗം ചെയ്യുമെന്ന് പറയാനാവില്ലല്ലോ.. പ്ലീസ് ചേച്ചി എന്നെയതിനു നിര്‍ബന്ധിക്കരുതേ.. എനിക്കു ഭയമാ.." 

"ഓക്കേ.. എന്നാല്‍ ഞാന്‍ തല്‍ക്കാലം പോട്ടെ.. ഓഫീസില്‍ പിടിപ്പതു ജോലി കിടക്കുന്നു.. പിന്നെ കാണാംട്ടോ.." 

ഓക്കേ ചേച്ചീ.. ബൈ.. ടേക്ക് കെയര്‍.."

"ബൈ ബൈ" 

"ഇത്രയും ബോള്‍ഡ് ആയ മഞ്ജിമയ്ക്ക് ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇത്രയും ഭയമോ?!.. ഫോട്ടോയിടാതിരിക്കാനുള്ള ഓരോരുത്തരുടെ മുട്ടുന്യായങ്ങളേ... ങാ.. എന്തെങ്കിലുമാവട്ടെ.. ഒക്കെ ഓരോരുത്തരുടെ ഇഷ്ടം.."  യാമിനി പിറുപിറുത്തു കൊണ്ട് മാനസത്തില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യാന്‍ മുതിരുമ്പോഴാണ് സൈറ്റിലെ അഡ്മിനില്‍ ഒരാളായ ക്രിസ്റ്റിച്ചായന്‍ ചാറ്റില്‍ വന്നു വിളിക്കുന്നത്‌..

"എന്താഡോ..  സൂപ്പര്‍ ഫാസ്റ്റിനെ പോലെ സ്റ്റോപ്പില്‍ നിര്‍ത്താതെ പോവാണോ? തിരക്കിലായിരിക്കുമല്ലേ? ഇവിടെ ഡിസ്കില്‍ തകര്‍ക്കുന്നതൊന്നും കാണുന്നില്ല്യെ ആവോ?.. ഒരനക്കവും ഇല്ലല്ലോ?.. 

"മാഷേ..ഇവിടെ നല്ല തിരക്കാണ്... നിങ്ങളെപ്പോലെയൊന്നുമല്ലല്ലോ.. നമുക്കൊക്കെയിവിടെ ജോലി ചെയ്താലല്ലേ ശമ്പളം കിട്ടൂ..ഹി ഹി ഹി.."

"പിന്നേ ഞങ്ങളൊക്കെ ഇവിടെ ചുമ്മായിരുന്നു ശമ്പളം വാങ്ങല്ലേ?.. ഒന്നുമല്ലെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കീബോര്‍ഡില്‍ ഇട്ടിങ്ങനെ കുത്തുന്നെങ്കിലുമുണ്ടല്ലോ.. ഹ ഹ ഹ ഹ.." 
   
"എനിക്കീ ജോലിയിങ്ങനെ ചെയ്തോണ്ടിരിക്കാന്‍ വല്ല്യ താല്‍പ്പര്യമൊന്നും ഉണ്ടായിട്ടല്ലാട്ടോ.. പിന്നേ.. പട്ടിണി കിടക്കുമ്പോ ഒരു സുഖ്വോണ്ടാവില്ല്യ എന്നോര്‍ത്തിട്ടാ..കി കി കീ.." 

"ഓ.. ഇക്ക്യു വയ്യാ.. രാവിലെത്തന്നെ വളിച്ച വിറ്റും കൊണ്ട് ഇറങ്ങീലെ?.. കാലാകാലങ്ങളായി ഇത് സഹിക്കണ ഞങ്ങളെയൊക്കെ സമ്മതിക്കണം.. ഹ ഹ ഹ."

"അതൊക്കെ പോട്ടെ.. ചാറ്റ് ബോക്സില്‍ മഞ്ജിമ തകര്‍ക്കുന്നത് കണ്ട്വോ? ഞാന്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ പറഞ്ഞപ്പോ അവള്‍ സ്ലിപ്പായി.." 

"അവള്‍ ഇടണമെങ്കില്‍ ഇടട്ടെ യാമിനീ.. ഇനി അതും പറഞ്ഞു അവളുടെ ഉള്ള മൂഡ്‌ കളയണ്ടാ.. തല്‍ക്കാലം അവള്‍ ഒന്ന് നല്ലോണം ആക്ടീവ് ആവട്ടെ.. പിന്നീട് കാര്യമായി ഒന്ന് റിക്വെസ്റ്റ് ചെയ്തു നോക്കാം.. ചെറിയ കുട്ടിയാ.." 

"ഹും.. അത് അവളുടെ വര്‍ത്താനം കാണുമ്പോള്‍ തോന്നുന്നുമുണ്ട്.. ഒരു ചെറിയ കുട്ടി പോലും..വലിയവരാരും ഇല്ലെങ്കില്‍..ഹും.."

"ഹ ഹ ഹ ഹ ഹ ഈ യാമിനീടെ ഒരു കാര്യം.. താന്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞാന്‍ എത്ര പറഞ്ഞിട്ടാണ് താനൊരു പ്രൊഫൈല്‍ ഫോട്ടോ ഇട്ടേന്നു വല്ല ഓര്‍മ്മയുമുണ്ടോ?.. എന്നിട്ട് ഇറങ്ങിക്കോളും കുട്ടികളെ വെരട്ടാനായിട്ട്.. ഹ ഹ ഹ ഹ "

"കി കി കി കീ... അവ്ടെ ഇളിച്ചോണ്ട് ഇരുന്നോളൂ... ഞാന്‍ പോട്ടേ.. പിന്നെ കാണാം..ട്ടോ.. ഇവിടെ വന്നു കിളയ്ക്കുന്നതിനു നിങ്ങളൊന്നുമെനിക്കു ശമ്പളമൊന്നും തരണില്ലല്ലോ.. അപ്പോള്‍ ഓക്കേ..  ബൈ.."

"ങാ ചെല്ല് ചെല്ല്... ആദ്യം ജോലി... പിന്നെ ജോളി.. ഹ ഹ ഹഹ .. ബൈ.. "

സന്ധ്യാസമയത്ത് ഇടിമിന്നലിന്‍റെ അകമ്പടിയോടെ ആര്‍ത്തലച്ചു വന്ന മഴയുടെ മാസ്മരീകസംഗീതം തുറന്നിട്ട ജാലകത്തിലൂടെ ആസ്വദിക്കുകയായിരുന്നു യാമിനി. ഡൈനിംഗ്  ടേബിളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നത്‌ കേട്ട് ഈര്‍ഷ്യയോടെ അവള്‍ അവിടേക്ക് ചെന്നു. 

പരിചയമില്ലാത്തൊരു മൊബൈല്‍ നമ്പര്‍.. വൈമനസ്യത്തോടെ ഫോണ്‍ എടുത്തു. 

"ഹെലോ യാമിനിച്ചേച്ചിയല്ലേ? ആരാണെന്ന് മനസ്സിലായോ.. ഇത് മഞ്ജിമയാ... മാനസത്തിലെ മഞ്ജിമ മോഹന്‍.. ഇപ്പൊ പിടി കിട്ടിയോ ആവോ?"

"ഹോ.. വാട്ട്‌ എ സര്‍പ്രൈസ് !!!.. പിന്നേ..മനസ്സിലായി മനസ്സിലായി?.. എന്താ മനസ്സിലാവാതിരിക്കാന്‍?.. ന്‍റെ നമ്പര്‍ എവിടെ നിന്നു കിട്ടി കുട്ടിയ്ക്ക്?! "

"ഹ ഹ ഹ.. അതൊക്കെയുണ്ട് ചേച്ചീ.. ഞാനാരാ മോള്‍..."

"ഹ ഹ എന്നാലും പറയൂ കുട്ടീ.. ഞാനാര്‍ക്കും അങ്ങനെ എന്‍റെ നമ്പറൊന്നും കൊടുക്കാറില്ലല്ലോ.. പിന്നെ മഞ്ജിമയ്ക്ക് ഇതാരു തന്നു?.." 

"എന്‍റെ ചേച്ചീ.. ചുമ്മാ ടെന്‍ഷനടിക്കാതെ.. അതോക്കെയെനിക്ക് കിട്ടും... ഞാന്‍ മനസ്സ് വച്ചാ കിട്ടാത്തത് വല്ലതുമുണ്ടോ.. ഹി ഹി ഹി.. അത് വിട്ടുകളയൂ.. എന്തൊക്കെയുണ്ട് ചേച്ചിയുടെ വിശേഷങ്ങള്‍?.."

"നിഷേധം കലര്‍ന്ന അവളുടെ മറുപടിയില്‍ തൃപ്തയായില്ല എങ്കിലും അത് പുറത്തു കാട്ടാതെ യാമിനി ചുറുചുറുക്കുള്ള ആ സംസാരത്തോട് നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു. അവസാനം സംഭാഷണം നിര്‍ത്തുമ്പോഴേക്കും യാമിനിയുടെ നല്ലൊരു കൂട്ടുകാരിയായി മാറിയിരുന്നു മഞ്ജിമ. 

 
പിന്നേയും അവള്‍ പലപ്പോഴും യാമിനിക്ക് ഫോണ്‍ ചെയ്തു. മഞ്ജിമയുടെ സ്നേഹത്തോടെയുള്ള സംഭാഷണം അവളോടുണ്ടായിരുന്ന നീരസം പൂര്‍ണ്ണമായും അലിയിച്ചു കളയാന്‍ പര്യാപ്തമായിരുന്നു. നീണ്ട സംഭാഷണങ്ങള്‍ക്കിടയില്‍ പിന്നെ ഔപചാരിതകള്‍ക്ക് ഒട്ടും സ്ഥാനമുണ്ടായിരുന്നില്ല. ഒരു അനിയത്തിയോടെന്ന പോലെ യാമിനി അവളോട്‌ വ്യക്തിപരമായ കാര്യങ്ങള്‍ വരെ ചര്‍ച്ച ചെയ്തു. അതോടൊപ്പം മാനസം എന്ന സൌഹൃദ കൂട്ടായ്മയുടെ ഒഴിച്ചു കൂടാനാവാത്തൊരു ഘടകമായും ചുരുങ്ങിയ കാലയളവിനുള്ളില്‍ അവള്‍ മാറി. പ്രത്യേകിച്ച് ചാറ്റ് റൂമിലും സംവാദങ്ങളിലും അവളുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞു നിന്നു. ലോക കാര്യങ്ങളിലുള്ള അവളുടെ നിലപാടുകള്‍ തികച്ചും അചഞ്ചലവും വ്യത്യസ്ഥതയേറിയതും ആയിരുന്നു. ആ വ്യക്തിത്വം ഒരുപാട് പേരെ ആകര്‍ഷിച്ചു. 

ഒരു ദിവസം മാനസത്തിലെ സജീവ അംഗമായ രാജീവ്, മഞ്ജിമയും താനും പ്രണയത്തിലാണെന്ന വിവരം യാമിനിയോടു സ്വകാര്യമായി അറിയിച്ചു. സഹാദരിമാരില്ലാതിരുന്ന രാജീവിന് യാമിനി തന്‍റെ സ്വന്തം സഹോദരി പോലെയായിരുന്നു. ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും അവന്‍റെ യാമിനിച്ചേച്ചിയോട്  പങ്കു വയ്ക്കുന്ന പ്രകൃതം. 

"ങേ.. ഇത് മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നു പറയുന്നത് പോലെയായല്ലോ.. ഗൊള്ളാം.. ഗൊള്ളാം.. മഞ്ജിമ കാര്യബോധമുള്ള ഒരു നല്ല കുട്ടിയാണ് എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.. അവളെ നീ കെട്ടിയാല്‍ ചുരുങ്ങിയ പക്ഷം നിനക്കു കുറച്ചു വിവരമെങ്കിലും വയ്ക്കുമല്ലോ.. ഹ ഹ ഹ.. പക്ഷെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോട് കൂടി വേണം ട്ടോ വിവാഹമൊക്കെ... എന്നോട് ഇത്രയും അടുപ്പമുണ്ടായിട്ടും ഇത് അവള്‍ എന്നോട് പറഞ്ഞില്ലല്ലോ.. കഷ്ടം.. ഇനി കാണട്ടെ അവളെ.. ശരിയാക്കിക്കൊടുക്കുന്നുണ്ട്.." 

"അയ്യോ ചേച്ചീ.. ഇത്രയും അടുപ്പമുള്ള ഞാന്‍ വരെ ചമ്മല്‍ കൊണ്ട് ഇപ്പോഴല്ലേ ചെച്ചിയോടിക്കാര്യം പറഞ്ഞേ.. അവള്‍ക്കു ഒടുക്കത്തെ ചമ്മലാ ചേച്ചീ ഇക്കാര്യം ചേച്ചിയോട് പറയാന്‍.. പിന്നെ.. അച്ഛനും അമ്മയുമൊന്നും ഇതിനു സമ്മതിക്കുമെന്നു തോന്നുന്നില്ല... ഹും.. പരമാവധി പിടിച്ചു നോക്കാം.. കാര്യമൊന്നുമുണ്ടാവില്ല എന്നറിയാമെങ്കിലും.." 

"ഹും.. കുറേ നാളായി ഞാന്‍ ശ്രദ്ധിക്കുന്നു നിങ്ങളുടെ ഈ തിരിഞ്ഞു കളികള്‍.. അത് ഓവറാവുമ്പോള്‍ ചോദിക്കാമെന്നു വിചാരിച്ചിരിക്കുകയായിരുന്നു ഞാന്‍.." 

അതിന്‍റെ പിറ്റേ ദിവസമായിരുന്നു ഓഫീസ് സ്റ്റാഫിന്‍റെ കുടുംബസമേതമുള്ള വടക്കേ ഇന്ത്യന്‍ വിനോദയാത്രയ്ക്കായി യാമിനിയും കുടുംബവും പുറപ്പെട്ടത്‌. അതിനാല്‍ ഒരാഴ്ച്ച കാലത്തേക്ക് യാമിനിയ്ക്ക് മാനസമെന്ന സൌഹൃദ കൂട്ടായ്മയില്‍ തന്‍റെ സാന്നിദ്ധ്യം പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. മാനസത്തിലെ കൂട്ടുകാരുമായി സംവേദിക്കാനാവാതിരുന്നത് അവള്‍ക്കു ഒരുപാട് മനപ്രയാസമുണ്ടാക്കി. അനേകം തവണ മഞ്ജിമയുടെയും രാജീവിന്‍റെയും മൊബൈലില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും അതെല്ലാം വിഫലമായി. മാനസത്തിലെ മറ്റൊരു കൂട്ടുകാരിയായ ദിവ്യയെ വിളിച്ച് അവരെക്കുറിച്ച് അന്വേഷിച്ചു. മഞ്ജിമയും രാജീവും നാലഞ്ചു ദിവസമായി മാനസത്തില്‍ ലോഗിന്‍ ചെയ്യാറില്ല എന്നറിഞ്ഞപ്പോള്‍ മനസ്സിലെ അങ്കലാപ്പ് വര്‍ദ്ധിച്ചു. വിനോദയാത്രയുടെ അവസാന ദിവസങ്ങള്‍ യാമിനിക്ക് ഒട്ടും ആസ്വാദ്യകരമായി തോന്നിയില്ല. 

മടക്കയാത്രയിലുടനീളം രാജീവിനേയും മഞ്ജിമയേയും കുറിച്ചുള്ള ചിന്തകള്‍ യാമിനിയെ വേട്ടയാടി. അതിരാവിലെ ട്രെയിന്‍ പാലക്കാട്ടെത്തിയപ്പോള്‍ പ്ലാറ്റ്ഫോര്‍മില്‍ പത്രം വില്‍ക്കുന്നവരെ കണ്ടു. ദിവസങ്ങള്‍ക്കു ശേഷം ഒരു മലയാള ദിനപത്രം കണ്ട സന്തോഷത്തില്‍ യാമിനി ഒരെണ്ണം വാങ്ങി നിവര്‍ത്തി ആര്‍ത്തിയോടെ വായന തുടങ്ങി. 

ഒന്നാം പേജിലെ രണ്ടാം പകുതിയില്‍ കൊടുത്ത യുവാവിന്റെയും യുവതിയുടെയും ചിത്രങ്ങളും വാര്‍ത്തയും കണ്ട് യാമിനി സ്തബ്ധയായി. മറുകയ്യില്‍ ഇരുന്നിരുന്ന ചായ കപ്പ് ഊര്‍ന്നു സഹപ്രവര്‍ത്തകയായ രേവതിയുടെ ദേഹത്തേക്ക് വീണപ്പോഴാണ് ബോധരഹിതയായി കുഴഞ്ഞു വീഴുന്ന യാമിനിയെ അവര്‍ കണ്ടത്.

കര്‍ണാടകത്തിന്റെ അതിര്‍ത്തിയിലുള്ള ഒരു വനപ്രദേശത്ത് ദുരൂഹ സാഹചര്യത്തില്‍ മാരകായുധങ്ങള്‍ സഹിതം പോലീസ് പിടികൂടിയ യുവതീയുവാക്കളുടെ ചിത്രമായിരുന്നു അത്. രാജീവായിരുന്നു ആ യുവാവ്..  അങ്ങനെയെങ്കില്‍ ആ യുവതി മഞ്ജിമ തന്നെയായിരിക്കും എന്ന് യാമിനിക്ക് അനുമാനിച്ചു. വളരെ അടുപ്പമുണ്ടായിരുന്നിട്ടും മഞ്ജിമയുടെ വ്യക്തതയുള്ള ഒരു ഫോട്ടോ വരെ അതെ വരെ യാമിനി കണ്ടിട്ടുണ്ടായിരുന്നില്ല. ചോദിക്കുമ്പോഴൊക്കെ കയ്യിലുള്ള ഫോട്ടോസ് കൊള്ളില്ല..  നല്ല ഫോട്ടോ എടുത്തു ഉടനെ അയക്കാം.. എന്നൊക്കെ ഓരോ ഒഴിവുകഴിവുകള്‍ പറയാറാണ് പതിവ്.. 

പിടിക്കപ്പെട്ടവരുടെ കയ്യില്‍ നിന്നും ലഭിച്ച ലഘു ലേഖകളില്‍ നിന്നും അവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു പോലീസ് ആരോപിക്കുന്നു. സംഘത്തിലെ കൂടുതല്‍  പേരെ പിടികൂടുന്നതിനായി പോലീസ് കൂട്ടുപുഴ-മാനന്തവാടി വനമേഖലകളില്‍ വലവിരിച്ചിരിക്കുന്നു. 
സ്വബോധം തിരിച്ചു കിട്ടിയ യാമിനിയുടെ മനസ്സിലേക്ക് വീണ്ടും യുവമിഥുനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കടന്നു വന്നു. മഞ്ജിമ ഒരിക്കല്‍ മാനസത്തില്‍ പോസ്റ്റ്‌ ചെയ്തിരുന്ന വളരെ കോളിളക്കം സൃഷ്ടിച്ച ഒരു ചര്‍ച്ചയെക്കുറിച്ച് അവള്‍ ഓര്‍ത്തു. 'ധനസമ്പാദനത്തിലെ കടിഞ്ഞാണുകള്‍' എന്ന വിഷയത്തെക്കുറിച്ചുള്ളതായിരുന്നു ആ ചര്‍ച്ച. അതായത്, ഒരു വ്യക്തിക്ക് പരമാവധി സമ്പാദിക്കാനാവുന്നതിനു ഒരു പരിധി നിശ്ചയിക്കുക. വന്‍കിട സ്ഥാപനങ്ങള്‍ എല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുക. പരിധിയ്ക്ക് പുറത്തു സ്വത്തുകള്‍ സ്വായത്തമാക്കി വച്ചവരില്‍ നിന്നും അവ പിടിച്ചെടുത്ത് സമൂഹത്തിലെ താഴെക്കിടയില്‍ ഉള്ള ജനവിഭാഗങ്ങള്‍ക്ക് വിഭജിച്ചു കൊടുക്കുക.അതിലൂടെ സമൂഹത്തിലെ സാമ്പത്തീക അസമത്വങ്ങളും അഴിമതിയും സ്വജനപക്ഷപാതവും നിര്‍മ്മാര്‍ജ്ജനം ചെയ്യുക... എന്നതായിരുന്നു ചര്‍ച്ചയുടെ കാതല്‍. 
രാജീവും ഷംനാസും സുരേന്ദ്ര വര്‍മ്മയും ജോസഫ് ചീരനും അല്ലാതെ മഞ്ജിമയുടെ ചര്‍ച്ചയിലെ വാദമുഖങ്ങളെ ആരും കാര്യമായി പിന്‍താങ്ങിയില്ല എങ്കിലും ചര്‍ച്ച ശരിക്കും ആ കാലയളവില്‍ മാനസത്തില്‍ ഏറെ തരംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രാജീവിനും മഞ്ജിമയ്ക്കും ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നെന്നു തനിക്കു അവരുടെ ഇടപെടലുകളില്‍ നിന്നും ഒരിക്കലും വായിച്ചെടുക്കാന്‍ ആയില്ലല്ലോ. എല്ലാവരുടെയും നല്ല വശങ്ങള്‍ മാത്രം കാണാന്‍ പഠിച്ച താന്‍ ഒരു വിഡ്ഢി തന്നെ. അവരെ സഹോദരീസഹോദരന്മാരായി സ്നേഹിച്ചിരുന്ന തന്നെയും മാനസത്തിലുള്ള മറ്റുള്ളവരെയും അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ചതിക്കുകയായിരുന്നില്ലേ എന്നോര്‍ത്ത് യാമിനിക്ക് അവരോടു അടങ്ങാത്ത ദേഷ്യം തോന്നി. ഒപ്പം അവരെ അന്ധമായി വിശ്വസിച്ച തന്നോട് തന്നെ പുച്ഛവും... 

"അവരുടെ തീവ്രവാദ ബന്ധം തെളിയിക്കപ്പെടുകയാണെങ്കില്‍ പിന്നെ അവരുമായി സമീപകാലത്ത് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെയും അത് സംശയത്തിന്‍റെ കരിനിഴലില്‍ നിര്‍ത്തില്ലേ?..  ദൈവമേ.. ഇനി എന്തൊക്കെ ഭവിഷ്യത്തുകള്‍ ആണാവോ ഉണ്ടാവാന്‍ പോകുന്നത്.." യാമിനിയുടെ മനസ്സില്‍ ഭീതി പെരുമ്പറ കൊട്ടി. 

'ഓണ്‍ലൈന്‍ സൌഹൃദങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുമ്പോള്‍ അവയില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധം മിക്കവരിലും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം' എന്ന് ഒരു ചര്‍ച്ചയില്‍ പ്രമുഖ ബ്ലോഗ്ഗറും കൌണ്‍സിലറുമായ ശ്രീ. റോബി പെരുമാടന്‍ പറഞ്ഞത് അന്ന് താനും അത്ര വിലമതിച്ചിരുന്നില്ലല്ലോ എന്നോര്‍ത്തു അവള്‍ പരിതപിച്ചു.

------------------------ മീനു.

No comments:

Post a Comment