Thursday 29 January 2015

തീരങ്ങള്‍ തേടി

തീരങ്ങള്‍ തേടി


വൃശ്ചികക്കാറ്റിന്റെ സീല്ക്കാരവും ഉച്ചവെയിന്‍റെ തീക്ഷ്ണതയും ചുറ്റും
കനംവച്ചു നില്ക്കുന്ന ഏകാന്തതയുടെ തീവ്രതയേറ്റിയപ്പോള്‍ നിര്‍വികാരതയോടെ
ദേവിക കിടക്കയിലേക്ക് മറിഞ്ഞു..
ജീവിതം സുരക്ഷിതമായി എന്ന് തന്‍റെ മനസ്സ് സന്തോഷിച്ചിരുന്ന വേളയിലായിരുന്നു ഒരു കൊള്ളിയാന്‍ പോലെ ദുരന്തം ജീവിതത്തിലേക്ക് കടന്നു വന്നത്.
മഹീ.. കുടകിലെ സ്വപ്നതുല്യമായ ഏതാനും ദിവസങ്ങള്ക്കു ശേഷം ജീപ്പില്‍ നമ്മള്‍
മടങ്ങുമ്പോള്‍, ചെങ്കുത്തായ ആ വളവില്‍ നിന്നെയും കാത്ത് മരണം നിന്നിരുന്നുവെന്ന് നമ്മള്‍ അറിഞ്ഞിരുന്നില്ലല്ലോ. ജീപ്പിനോടൊപ്പം എന്നെ നീ തള്ളിയിട്ടു കടന്നു പോയത് ഒരു ഏകാന്തതയുടെ കൊക്കയിലേക്കും..
പക്ഷേ.. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഏകയാണോ എന്ന് ചോദിച്ചാല്‍....... ..
എന്റെയരികില്‍ കട്ടപിടിക്കുന്ന ഇരുട്ടില്‍ നീ ഇരിക്കുന്നതായും എന്റെ സ്വപ്നങ്ങള്‍ക്കൊത്തു ചലിക്കുന്നതായും പലപ്പോഴുമെനിക്കു അനുഭവപ്പെടാറുണ്ട്. കോടമഞ്ഞിന്‍റെ കുളിരില്‍ നമ്മളൊരുമിച്ചിരുന്നു ചൂടുപകരുന്നതും, അതില്‍ മയങ്ങിയിരിക്കവേത്തന്നേ എന്നെ ഒറ്റയ്ക്കാക്കി നീ എവിടേയ്ക്കോ പോയ്മറയുന്നതും പലപ്പോഴും ഞെട്ടലോടെ ഞാനറിയാറുണ്ടെങ്കിലും...
ശൂന്യതയുടെ വാതായനങ്ങളിലൂടെ പാഞ്ഞുവന്ന ചിന്തകളെ എത്ര തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ പൊരുതിക്കൊണ്ട്
അവ ചിന്താമണ്ഡലത്തിലേക്ക് ഇരച്ചു കയറി വന്നു... മല്‍പ്പിടുത്തത്തിനിടയില്‍ പെട്ടെന്നുയര്‍ന്നു കേട്ട മൊബൈലിലെ ശബ്ദം സിരകളില്‍ തിങ്ങിത്തിരക്കിയിരുന്ന മനോവ്യാപാരങ്ങളെ തല്‍ക്കാലത്തേക്ക് നിര്‍വീര്യമാക്കി നിര്‍ത്തി.
"ഹായ് ദേവൂ ....."
പരിചയമുള്ള ആ ശബ്ദം ദേവികയുടെ മനസ്സില്‍ അല്പ്പം സന്തോഷം ചാലിച്ചു ചാര്‍ത്തി..
ആനി... തന്‍റെ സ്വന്തം ആനി....
ചിത്രശലഭങ്ങളെ പോലെ കലാലയത്തില്‍ പാറിനടന്നിരുന്ന തങ്ങളുടെ ആ സുവര്‍ണ്ണ കാലം ഓര്‍മ്മയില്‍ മിന്നിമറിഞ്ഞു. ആനിയുടെ കുടുംബം തലമുറകളായി ലക്ഷദ്വീപിലെ അന്തേവാസികളായിരുന്നു. ഇവിടെ തൃശ്ശൂരിലെ ഹോസ്റ്റലില്‍ നിന്നാണ് അവള്‍ പഠിച്ചിരുന്നത്. സഹപാഠിയും ഉറ്റതോഴിയും എന്നതിലുപരിയായി അവധി ദിവസങ്ങളിലെല്ലാം തന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായിരുന്നു അവള്‍.
"ദേവൂ നിനക്ക് സുഖാണോ ?????" എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ?" വീണ്ടും ആനിയുടെ സ്വരം.
"ഇങ്ങനെ പോകുന്നൂ.. അതൊക്കെ പോട്ടെ ........ എന്തൊക്കെയുണ്ടെടാ നിന്‍റെ വിശേഷങ്ങള്‍ ???????!!" ആകാംക്ഷയോടെ ദേവിക ചോദിച്ചു.
"ദൈവാനുഗ്രഹത്താല്‍ ഒരു കുഴപ്പവുമില്ലാതെ സന്തോഷമായി പോകുന്നു.. നിന്‍റെ കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണെടാ ഒരു മനോ:വിഷമം"
"എന്റെ കാര്യമോ????????!!. നീ വെറുതെ അതിനെക്കുറിച്ചൊന്നും ആലോചിച്ചു വെഷമിക്കണ്ടാ ന്റെ ആനീ.. നമ്മുടെ വിധി നമ്മള്‍ തന്നെ അനുഭവിക്കണ്ടേ .."
"ദുഃഖങ്ങള്‍ ഒരിക്കലും നീ പുറത്തു കാണിക്കില്ലെന്നെനിക്കറിയാം .. എന്ന് വിചാരിച്ചു അത് നിസ്സാരമായി തള്ളിക്കളയാന്‍ എനിക്കു പറ്റില്ലാ .. നിന്നോട് ചോദിക്കാതെ ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്.. എന്നോടൊപ്പം ഇവിടെ ലക്ഷദ്വീപില്‍ വന്നു നീയും താമസിക്കണം.. നിന്റെ യോഗ്യതയ്ക്കനുസരിച്ചു നല്ലൊരു ജോലിയും ഞാന്‍ ശരിയാക്കിയിട്ടുണ്ട്.. പോരേ?.."
"ഞാനെവിടേയ്ക്കുമില്ലാ ആനീ.. എന്റെ ചിന്തകളും പരാധീനതകളുമായി ഞാനിവിടെ ഇങ്ങനെത്തന്നെ കാലം കഴിച്ചു കൂട്ടിക്കൊള്ളാം"
"നിന്റെ സമ്മതം ആര്‍ക്കു വേണം? ഹും... ഞാനിവിടെ എല്ലാകാര്യങ്ങളും ശരിയാക്കിക്കഴിഞ്ഞു. അവസാനമായിപ്പിരിയുമ്പോള്‍ ഈ ജന്മത്തില്‍ നമ്മള്‍ വീണ്ടും ഒന്നിക്കാതിരിക്കാന്‍ സാധ്യമല്ലാ എന്നു ഞാന്‍ നിന്നോട് പറഞ്ഞത് ഓര്‍മ്മയുണ്ടോ.. നീ യാതൊന്നും പറയണ്ടാ... നിന്റെ ന്യായങ്ങള്‍ എനിക്ക് കേള്‍ക്കേം വേണ്ടാ.. ഇരുപത്തഞ്ചാം തീയതി ഇങ്ങോട്ട് വരാനായി തയ്യാറെടുത്തോളൂ .."
'ആനീ.. നീ എന്ത് കണ്ടിട്ടാ... ഇതിപ്പോ... " അവശ്വസനീയത ഉണ്ടാക്കിയ ആശയക്കുഴപ്പത്തില്‍ ദേവിക ഒന്നു പരുങ്ങി..
"ശ്രദ്ധിക്കൂ.. എന്‍റെയൊരു സുഹൃത്ത് നാളെ നിന്നെക്കാണാന്‍ വരും.. ഇങ്ങോട്ട് വരാനുള്ള സീ ടിക്കറ്റും മറ്റും നിന്നെയേല്പ്പിക്കും.. കൂടുതല്‍ വിവരങ്ങള്‍ ഇന്നുതന്നെ ഞാന്‍ നിനക്ക് മെയില്‍ ചെയ്യാം". പ്രതികരണത്തിന് കാത്തു നില്ക്കാതെ ആനി ഫോണ്‍ കട്ട് ചെയ്തു..
ആനിയുമായുള്ള ആത്മബന്ധം അത്രയ്ക്കു പ്രിയമേറിയതായിരുന്നതിനാല്‍ ആ വാക്കുകളെ തിരസ്ക്കരിക്കാന്‍ ദേവികയ്ക്കു കഴിഞ്ഞില്ല. .
താനിങ്ങനെത്തന്നെ കഴിഞ്ഞാല്‍ മതിയോ ?.. ഒരു മാറ്റത്തിന്‍റെ അനിവാര്യത ഇപ്പോള്‍ ഇല്ലേ?.. നീണ്ട ഒമ്പതു വര്‍ഷമായി മനസ്സില്‍ പേറുന്ന മാറാലകളും വിഴുപ്പുകെട്ടുകളുമൊക്കെ പുറംതള്ളുക തന്നേ. മുറിയിലെ ഇരുളിനെ തുടച്ചു നീക്കുന്ന സൂര്യകിരണങ്ങളേ വരവേല്‍ക്കാന്‍ ജനാലകള്‍ തുറന്നിടേണ്ട സമയമായിരിക്കുന്നു. മതി ഈ സ്വയം തീര്‍ത്ത ബന്ധനങ്ങള്‍.
ഓരോ ഇലപൊഴിച്ചിലിലും ഒളിച്ചിരിക്കുന്ന പ്രതീക്ഷകളുടെ നാമ്പുകളെ പോലെ ആനിയുടെ സ്നേഹപൂര്‍ണ്ണമായ ക്ഷണം.. ശിശിരത്തെ പിന്തള്ളി വസന്തം വരുന്ന പോലെ..... നിശബ്ദതയുടെ കനത്ത ആവരണങ്ങള്‍ ഭേദിച്ച് വന്ന പൂങ്കുയിലിന്‍ സംഗീതം പോലെ... മനസ്സില്‍ അലയടിക്കുന്നത് പോലെ ദേവികയ്ക്ക് തോന്നി.... സ്വപ്നങ്ങളും വര്‍ണ്ണങ്ങളും കൂടിച്ചേര്‍ന്ന് മാസ്മരികമായ ചിത്രങ്ങള്‍ മെനയുന്ന പോലെ .. അത് മനസ്സിന്റെ അകത്തളത്തിലേക്ക് എപ്പോഴും ഓടിവന്നിരുന്ന വിങ്ങലുകളെ ക്ഷണനേരം കൊണ്ട് മൂടി വച്ചു ശുഭപ്രതീക്ഷകളെ കുടിയിരുത്തി
ഇന്നലെകളുമായി വീണ്ടും കിന്നാരം പറയാനും മധുരതരമായ ഓര്‍മ്മകളുടെ ഇടവഴികളിലൂടെ അലയാനുമായി മറവിയുടെ ചിറകിലേറാന്‍ വെമ്പിക്കൊണ്ടിരിക്കുന്ന പലതും ഒരു ചെറുമന്ദസ്മിതത്തോടെ ഒരുവട്ടം കൂടി ഇതാ മുന്നില്‍ നില്‍ക്കുന്നു.
സമയമില്ലെന്നു പറഞ്ഞു സദാ കേഴുന്നവരുടെ ലോകത്തില്‍, ജീവിതം സ്വര്‍ഗ്ഗതുല്യമായി ആസ്വദിക്കുന്നവരുടെ ഈ ലോകത്തില്‍, മറ്റുള്ളവരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടു ലക്ഷ്യത്തിലേക്ക് അഹോരാത്രം കുതിച്ചു കൊണ്ടിരിക്കുന്നവരുടെ ഈ ലോകത്തില്‍... തനിക്കും തന്‍റേതായ ഒരു കൊച്ചു ജീവിതം കെട്ടിപ്പടുക്കണം.. നഷ്ടങ്ങളുടെ കണക്കുകൂട്ടലുകള്‍ മായ്ച്ചു കളഞ്ഞൊരു കണക്കു പുസ്തകവുമായി...പ്രതീക്ഷകളുടെ നിനവുകളുമായി...
ദുഃഖങ്ങള്‍ പങ്കു വയ്ക്കാന്‍ ഒരു നല്ല കൂട്ടുകാരി ഉണ്ടായിരുന്നെങ്കില്‍.. ദീര്‍ഘകാലമായുള്ള തീവ്രമായ വിങ്ങലുകള്‍ക്കിടയില്‍ തന്‍റെ മനസ്സും പലപ്പോഴായി ആഗ്രഹിച്ചിരുന്നു. മഴ കാത്തു മണ്ണില്‍ പുതഞ്ഞു കിടന്ന വിത്തിന്‍റെ മനസ്സായിരുന്നു തന്‍റെ മനസ്സ്.
ഒടുക്കം, പുതിയൊരു ജീവിതത്തിന്‍റെ പവിഴപ്പുറ്റുകള്‍ തേടി ആ പവിഴത്തുരുത്തിലേക്ക് താനിതാ യാത്രയാവുന്നു. .
തുറമുഖത്ത് യാത്രക്കാരെ പ്രതീക്ഷിച്ചു നങ്കൂരമിട്ടു കിടന്ന കപ്പല്‍ ദൂരെ നിന്നും ഒരു കൊട്ടാരം പോലെ തലയുയർത്തി നിൽക്കുന്നതായി കണ്ടു.

ആദ്യമായുള്ള കപ്പല്‍ യാത്ര ....
ടിക്കറ്റ് പരിശോധനയും മറ്റും കഴിഞ്ഞ്, ഗോവണി കയറി കപ്പലിൽ പ്രവേശിച്ച് ചില ഇടുങ്ങിയ വഴികളിലൂടെയൊക്കെ സഞ്ചരിച്ചു തനിക്കുള്ള മുറിയിലെത്തി.. ചെറിയൊരു മുറിയായിരുന്നു അതെങ്കിലും അടിസ്ഥാനപരമായ സൌകര്യങ്ങളെല്ലാം അതിലുണ്ടായിരുന്നു. കപ്പലില്‍ ആദ്യമായി യാത്ര ചെയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന കടല്‍ച്ചൊരുക്ക് ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്നു ആനി പറഞ്ഞതോര്‍ത്തു ബാഗില്‍ കരുതിയിരുന്ന ഗുളികയെടുത്തു കഴിച്ചു.
ജനലിലൂടെ അനന്തമായ കടലിലേക്ക്‌ കണ്ണുംനട്ടു കൊണ്ടിരിക്കുമ്പോള്‍ വന്ന കടല്‍ക്കാറ്റിന്‍റെ  തഴുകല്‍ മേലാകെ കുളിരുണ്ടാക്കുന്നു. തിരമാലകളെ ഉള്ളിലൊളിപ്പിച്ചു കൊണ്ട് ശാന്തമായി മയങ്ങുകയാണോ കടല്‍? പുറമെ ശാന്തവും അകമേ ക്ഷോഭങ്ങളും അടക്കി വയ്ക്കുന്ന മനസ്സ് തന്നെയല്ലേ ഈ പുറംകടല്‍?
കടല്‍ക്കാക്കകള്‍ കൂട്ടം കൂട്ടമായി ഇരതേടുന്ന കടല്‍ത്തീരത്തെ പോര്‍ട്ടില്‍ കപ്പലില്‍ നിന്നിറങ്ങുമ്പോള്‍ വീശിയ നനുത്തകാറ്റില്‍ മുഖത്തേക്ക് പാറിയ കുറുനിരകളെ മാടിയൊതുക്കി അവള്‍ നടന്നു.
പുത്തന്‍ ഉണര്‍വോടെ... പ്രതീക്ഷകളുടെ അനേകം സൂര്യോദയങ്ങളെ തന്‍റെ ജീവിതത്തില്‍ വരവേല്‍ക്കാനായി... ആ പവിഴതീരങ്ങളില്‍ അലിഞ്ഞു ചേരുവാനായി...
--------------മീനു.

No comments:

Post a Comment