Thursday 15 January 2015

അമ്മൂമ്മയെ പേരക്കുട്ടികള്‍ ശുശ്രൂഷിച്ചപ്പോള്‍..



ഒരാഴ്ച കഴിഞ്ഞു വരുമെന്നു പറഞ്ഞിരുന്ന അക്കൌണ്ട് ഓഡിറ്റര്‍മാര്‍ രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ വരുന്നുവെന്ന് ബോസ്സ് അറിയിച്ചതോടെ റെക്കോര്‍ഡ്‌സ് എല്ലാം തകൃതിയില്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു ഞാന്‍
മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ടു ഈര്‍ഷ്യയോടെ എടുത്തു നോക്കിയപ്പോള്‍ ഒരേയൊരു ആങ്ങളയായ കുട്ടന്‍..
"എന്താടാ രാവിലെത്തന്നെ?????!........ "
"അമ്മയെ ഇന്നു രാവിലെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആക്കി ... രണ്ടുദിവസമായുണ്ടായിരുന്ന പനിയും ജലദോഷവും ന്യുമോണിയ ആയി മാറി എന്നാണു ഡോക്റ്റര്‍ പറഞ്ഞേ.."
മഞ്ഞുകാലം എപ്പോഴും അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്....
ആ നനുത്ത തണുപ്പില്‍ പുലര്‍ച്ചയ്ക്ക് അന്തരീക്ഷത്തെ ആവരണം ചെയ്ത പുകമഞ്ഞിന്റെ കുളിരേകുന്ന തലോടലില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങാന്‍ എന്തൊരു രസമാണ് .. പുറത്തേക്ക് നോക്കിയാല്‍ മാറാല പിടിച്ചപോലെ മൊത്തം ആവരണം ചെയ്ത മഞ്ഞിന്റെ പുതപ്പും അതിനിടയിലൂടെ കീറി തുളച്ചു വരുന്ന സൂര്യ കിരണങ്ങളും പ്രഭാതത്തിനു ചാരുതയേകുന്നു. നമ്മളിങ്ങനെ ആസ്വദിച്ചു മഞ്ഞുകാലത്തെ വരവേല്‍ക്കുമ്പോഴേക്കും തുടങ്ങും തൊണ്ടവേദനയും ചുമയും ചുണ്ട് വിണ്ടുകീറലും ദേഹം മുഴുവന്‍ മൊളിച്ചിലും...അവയുടെ കൂടെ ചുമയും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുന്നതോടെ സ്വാഭാവികമായും മഞ്ഞുകാലത്തെ പഴിച്ചു തുടങ്ങും..
എനിക്ക് ജോലിയുള്ളതിനാല്‍ തല്ക്കാലം കുട്ടനും ഭാര്യയും അന്നത്തേക്ക്‌ ഹോസ്പ്പിറ്റലില്‍ അമ്മയ്ക്ക് കൂട്ടായി ഉണ്ടാകുമെന്നും പിറ്റേ ദിവസത്തേക്ക് നില്‍ക്കാനായി ചേച്ചി ചെല്ലാമെന്നു പറഞ്ഞിട്ടുണ്ടെന്നും കുട്ടന്‍ പറഞ്ഞു. .
അഞ്ചു മക്കളെ കഷ്ടപ്പെട്ട് പ്രസവിച്ചതിനാല്‍ ഇങ്ങനെയൊരു ഉപകാരമെങ്കിലും അമ്മയ്ക്ക് കിട്ടും.. ഒരാളില്ലെങ്കില്‍ മറ്റൊരാള്‍ ശുശ്രൂഷയ്ക്ക് കാണും..
അസുഖത്തിന്‍റെ അസ്കതയും  നാക്കിലെ രുചിയില്ലായ്മ്മയും ഒക്കെക്കൂടിയായപ്പോള്‍ കണ്ടവരോടൊക്കെ ദേഷ്യഭാവത്തിലായിരുന്നു അമ്മയുടെ സംസാരം. സ്വന്തം മക്കളേ എന്തൊക്കെ വഴക്ക് പറഞ്ഞാലും അതേവരെ ഒരിക്കലും വഴക്കു പറയാത്ത ഒരേയൊരു മരുമകളെ വരെ അമ്മ ഒഴിവാക്കിയില്ല. അവള്‍ കൊണ്ട് വന്ന ബാഗില്‍ മൂന്നു ജോഡി സെറ്റ് മുണ്ട് കണ്ടപ്പോള്‍ അമ്മ ചോദിച്ചു .
"ഇനിയെന്നെ അങ്ങോട്ടു കൊണ്ടു പോകേണ്ടാ എന്ന് കരുതിയാണോ അലമാരയില്‍ ഉള്ളതൊക്കെ ഇങ്ങോട്ട് എടുത്തു കൊണ്ടു വന്നിരിക്കുന്നത്? ...." അപ്രതീക്ഷിതമായി അത് കേട്ട് പാവം അവള്‍ നിന്നിടത്തു നിന്ന് ഉരുകി പോയി ...
ആന്റിബയോട്ടിക്കിന്റെ കടുത്തപ്രയോഗത്തില്‍ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് കുറച്ചു ആശ്വാസമായി ...
ഞായറാഴ്ച ദിവസം മക്കള്‍ എല്ലാവരും ഓരോരോ അത്യാവശ്യകാര്യങ്ങളില്‍ തിരിക്കിലായിരുന്നതിനാല്‍ പേരക്കുട്ടികളായ എന്റെ മോന്‍ വിഷ്ണുവിനെയും ആങ്ങളയുടെ മകന്‍ കാര്‍ത്തിക്കിനേയും ഉച്ച വരെ അമ്മൂമ്മയെ ശുശ്രൂഷിക്കാന്‍ ആശുപത്രിയില്‍ നിര്‍ത്താന്‍ തീരുമാനിച്ചു..
അവധി ദിവസം ടീവിയുടെയും വീഡിയോ ഗെയിമുകളുടെയും ലോകത്തുനിന്ന് പോകാന്‍ മടിച്ചെങ്കിലും കുട്ടന്റെ വാക്കുകളെ എതിര്‍ക്കാന്‍ ശക്തിയില്ലാത്ത കാരണം മനസ്സില്ലാമനസ്സോടെ അവര്‍ പോയി .
ഉച്ചക്ക് ഭക്ഷണം കൊണ്ട് ഞാന്‍ പോകുന്നതുവരെ ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു ... ഞാന്‍ ചെന്നപ്പോള്‍ അമ്മ സന്തോഷത്തില്‍ കൊച്ചുമക്കളോട് നേരമ്പോക്കും പറഞ്ഞുക്കൊണ്ടിരിക്കുന്നു.. അസുഖത്തിനു കുറച്ചു ശമനമുള്ളതിനാലും കുറച്ചു ദിവസമായി ഭക്ഷണം കഴിക്കാത്തതിനാലുമായിരിക്കാം കൊണ്ട് പോയ പൊടിയരിക്കഞ്ഞിയും മാങ്ങാച്ചമ്മന്തിയും കൂടാതെ രുചിക്കു വേണ്ടി ഉണ്ടാക്കിയ ഉപ്പും മുളകും പുളിയും കൂട്ടി ചാലിച്ചതും കൂട്ടി എത്രയോ ദിവസത്തിനു ശേഷം അമ്മ നന്നായി കഴിച്ചു ..
"അമ്മേ ഇവരിവിടെ പ്രശ്നങ്ങള്‍ എന്തേലും ഉണ്ടാക്കിയോ ????" ഞാന്‍ ചോദിച്ചു.
"ഇവരെന്റെയടുത്തു വന്നതോടെ എന്റെ അസുഖം പകുതി മാറിയപോലെ! .. ചുമക്കുമ്പോഴേക്കും തുപ്പല്‍ കോളാമ്പി കാണിച്ചു തന്നും ടോയ്ലെറ്റില്‍ പോകാന്‍ കയ്യ്
പിടിച്ചും സമയത്തിനു മരുന്നുകള്‍ തന്നും തമാശകള്‍ പറഞ്ഞു ചിരിപ്പിച്ചും അവരെന്നെ നന്നായി നോക്കി..." സന്തോഷഭാവത്തോടെ അമ്മയത് പറഞ്ഞപ്പോള്‍ വളരെ സമാധാനമായി..
"നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ?... " ഞാന്‍ കുട്ടികളോട് ചോദിച്ചു. അവരുടെ ഭാഗം കൂടി കേള്‍ക്കണമല്ലോ
"ഞങ്ങള്‍ രാവിലെ വന്നവഴി ആദ്യം കാന്റീനില്‍ പോയി മസാലദോശ കഴിച്ചു... പക്ഷെ അതിനു തീരെ രുചി തോന്നിയില്ല ...അതോണ്ട് ഒരു പത്തു മണിയായപ്പോള്‍ റോഡിനു അപ്പുറത്തെ ഹോട്ടലില്‍ നിന്നും ചപ്പാത്തിയും കുറുമയും കഴിച്ചു... പിന്നെ,, പതിനൊന്ന് മണിക്ക് കോളയും സാന്റ് വിച്ചും കഴിച്ചു.. കൂടെ മൂന്നുനാലു മാഗസിന്‍സും വാങ്ങി"
ഉച്ചയ്ക്ക് എന്നോട് അവര്‍ക്ക് ഭക്ഷണം കൊണ്ടുവരേണ്ട എന്നു മുന്നേ തന്നെ പറഞ്ഞിരുന്നു .എന്നെ അവിടെയിരുത്തി അവര്‍ പോയി ചിക്കന്‍ ബിരിയാണിയും കഴിച്ചു. കുറച്ചു നേരത്തിനു ശേഷം ഞാന്‍ വീട്ടിലേക്കു മടങ്ങി.
അല്‍പ്പം സമയം കഴിഞ്ഞു കുട്ടന്‍ ഹോസ്പ്പിറ്റലില്‍ എത്തി. കുട്ടന്‍ രാവിലെ അവരുടെ കയ്യില്‍ ആയിരം രൂപ കൊടുത്തിരുന്നു ... അവരെക്കൊണ്ടു പറ്റാവുന്നത്ര ചെലവാക്കി ബാക്കി ഏല്‍പ്പിച്ച തുക കണ്ടപ്പോള്‍ കുട്ടന്‍റെ കണ്ണു തള്ളി.. ഉടനെത്തന്നെ അവരുടെ സ്തുത്യര്‍ഹ സേവനം മതിയാക്കി വേഗം ബസ്‌ കയറ്റി വീട്ടിലേക്കുവിട്ടു.
"ഇതിലും ഭേദം ഒരാളെ കൂലിക്ക് നിര്‍ത്തുകയായിരുന്നു.........." പിറ്റേ ദിവസം രാവിലെ കുട്ടന്‍റെ വായില്‍ നിന്നും വീണ ആത്മഗതം കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.

2 comments:

  1. മീനുവിൻറെ പുതിയ ബ്ലോഗിൽ എത്താൻ കഴിഞ്ഞതിൽ വളരെ സന്തോഷം
    ഈ അനുഭവ കഥ ഞാൻ "മനസ്സിൽ" വായിച്ചിരുന്നു
    മീനു അവതരണം നന്നായി. എന്തായാലും കൊച്ചുമക്കളുടെ സാമീപ്യം
    അമ്മയുടെ അസുഖം പകുതിയിൽ അധികവും ഭേദമാക്കിയല്ലോ അത് നന്നായി :-)
    മക്കൾ സമ്പത്തുള്ളവർ സത്യത്തിൽ ഭാഗ്യവാന്മാർ അല്ലെ
    ആ അമ്മ ഭാഗ്യം ചെയ്തവൾ തന്നെ Hope she is now ok !
    Thanks for sharing this experience.
    Glad to see your new blog page.
    Keep writing, keep posting, and share it with your friends in social circles.
    I am sharing this in my blog page so that few may come to know about this wonderful page,
    Good wishes.
    Best Regards
    ~ Philip

    ReplyDelete